മാസപ്പടി കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ പേരെ കക്ഷി ചേർക്കണമെന്ന് ഹൈക്കോടതി. സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ, സിഎംആർഎൽ കമ്പനി, എക്‌സാലോജിക്കുൾപ്പെടെ 13 പേരെ കൂടി കക്ഷിയാക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്.
എസ്എഫ്ഐഒ കേസിൽ പ്രതിസ്ഥാനത്തുള്ളവരെയാണ് എതിർ കക്ഷികളാക്കിയത്. മാസപ്പടി കേസ് സിബിഐ, എൻഫോഴ്സ്മെൻ്റ് തുടങ്ങിയ ഏജൻസികളും അന്വേഷിക്കണം എന്നാണ് ഷോൺ ജോർജ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ പ്രതികളെ കൂടി കേൾക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തിലാണ് കൂടുതൽ പേരെ ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.