തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ വൻ തട്ടിപ്പ്. സംസ്ഥാന നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെ ഫണ്ട് വെട്ടിച്ചതായി കേന്ദ്ര നേതൃത്വത്തിന്റെ ഓഡിറ്റിങ്ങിൽ കണ്ടെത്തി. ദേശീയ നേതാക്കൾക്കും താരപ്രചാരകർക്കും ഹോട്ടൽ ബുക്ക് ചെയ്തതിലും ഹെലിക്കോപ്ടർ വാടകക്ക് എടുത്തതിലും ഫണ്ട് മുക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചില നേതാക്കൾ ബാങ്കിലെ സ്വകാര്യ ലോണുകൾ അടച്ചുതീർത്തു. തിരുവനന്തപുരത്തെ നേതാവ് ബാങ്കിൽ അടച്ചു തീർത്തത് 40 ലക്ഷം രൂപ. ഐടി സെൽ വിഭാഗത്തിലെ നേതാവ് 17 ലക്ഷം രൂപയുടെ കാർ വാങ്ങിയതായും കണ്ടെത്തി. തിരുവനന്തപുരത്തെ വനിതാ നേതാവിനെതിരെയും ഗുരുതര ആരോപണമുയരുന്നുണ്ട്.
കൊടിയും ചിഹ്നവും വിതരണം ചെയ്തതിലും സാമ്പത്തിക തട്ടിപ്പ്. മണ്ഡലങ്ങളിലേക്ക് കൃത്യമായ ഫണ്ട് വിതരണം നടത്തിയില്ലെന്നും കണ്ടെത്തൽ. ഡ്രോൺ ഷോ നടത്താനെന്ന പേരിൽ ലക്ഷങ്ങൾ തട്ടി. നേതാക്കളുടെ പോഡ്കാസ്റ്റ് നടത്താനെന്ന പേരിലും വൻതുക എഴുതിയെടുത്തു. തട്ടിപ്പ് നടത്തിയ നേതാക്കൾക്കെതിരെ അച്ചടക്ക നടപടികൾക്കൊരുങ്ങുകയാണ് നേതൃത്വം.