തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിൽ പുതിയ മേയർമാർ ചുതലയേറ്റു. തിരുവനന്തപുരത്ത് വി.വി.രാജേഷും കൊല്ലത്ത് എ.കെ. ഹഫീസും ചുമതലയേറ്റു. കൊച്ചിയിൽ മിനി മോളും തൃശൂരിൽ ഡോ. നിജി ജസ്റ്റിനും മേയർമാരായി തെരഞ്ഞെടുക്കപ്പെട്ടു. ഒ.സദാശിവൻ കോഴിക്കോട് മേയറായും പി. ഇന്ദിര കണ്ണൂർ മേയറായും ചുമതലയേറ്റു.ആറ് കോർപറേഷനുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. തൃപ്പൂണിത്തുറ നഗരസഭ ഭരണം എൻഡിഎക്ക് ലഭിച്ചു. ബിജെപിയുടെ പി.എൽ. ബാബുവാണ് ചെയർമാനായത്.
അഡ്വ. പി ഇന്ദിരയ്ക്ക് 36 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിലെ വി. കെ. പ്രകാശിനിക്ക് 15 വോട്ടുകളും, ബിജെപി സ്ഥാനാർഥി അർച്ചന വണ്ടിച്ചാലിന് 4 വോട്ടുകളും ലഭിച്ചപ്പോൾ എസ്ഡിപിഐ കൗൺസിലർ കെ. സമീറ വിട്ടുനിന്നു. തലശേരി നഗരസഭയിൽ കാരായി ചന്ദ്രശേഖരൻ നഗരസഭ ചെയർമാനായി ചുമതലയേറ്റു. 32 വോട്ടുകൾ നേടിയാണ് കാരായി ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടത്.
കുന്നംകുളം നഗരസഭ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സനായി എൽഡിഎഫിൻ്റെ സൗമ്യ അനിലൻ വിജയിച്ചു 18 വോട്ട് നേടിയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി മിഷാ സെബാസ്റ്റ്യൻ 10 വോട്ടും , ബിജെപി സ്ഥാനാർഥി ഗീതാ ശശി 7 വോട്ടും നേടി. ആർഎംപി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയാണ് ഉണ്ടായത്. കായംകുളം നഗരസഭയിൽ യുഡിഎഫിലെ മുസ്ലിം ലീഗ് അംഗം ശരത് ലാൽ ബെല്ലാരി നഗരസഭ ചെയർമാനായി അധികാരമേറ്റെടുത്തു.
തൃക്കാക്കര നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ റാഷിദ് ഉള്ളംപിള്ളി തെരഞ്ഞെടുക്കപ്പെട്ടു. 48 അംഗ കൗൺസിലിൽ 29 വോട്ടുകൾ റാഷിദ് ഉള്ളം പിള്ളിക്ക് ലഭിച്ചു. എതിർ സ്ഥാനാർഥി സി.പി. സാജലിന് 18 വോട്ടുകളും ലഭിച്ചു. അങ്കമാലി നഗരസഭയിൽ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ വന്നു. കോൺഗ്രസ് അംഗം റീത്താ പോൾ ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകൾ നേടിയാണ് വിജയം. ആലപ്പുഴ നഗരസഭയിൽ യുഡിഎഫിലെ മോളി ജേക്കബ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. മോളി ജേക്കബിന് 24 വോട്ടുകളാണ് ലഭിച്ചത്.
മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സണായി ജോയ്സ് മേരി ആൻറണി സത്യപ്രതി ചെയ്തു. 20 പേരുടെ പിന്തുണയോടെയാണ് ജോയ്സ് മേരി ആൻറണി ചെയർപേഴ്സണായത്. നഗരസഭയിൽ യുഡിഎഫിന് 19 അംഗങ്ങളാണുള്ളത്. ഒന്നാം വാർഡിൽ നിന്നും സ്വതന്ത്രനായി വിജയിച്ച കെ. കെ. സുബൈറിൻ്റെ പിന്തുണയും ജോയ്സ് മേരി ആൻ്റണിക്ക് ലഭിച്ചു.
പൊന്നാനിയിൽ സിപിഐഎമ്മിൻ്റെ സി.വി. സുധ, നിലമ്പൂരിൽ കോൺഗ്രസിൻ്റെ പത്മിനി ഗോപിനാഥ്, തിരൂരിൽ കീഴേടത്തിൽ ഇബ്രാഹിം ഹാജി, പെരിന്തൽമണ്ണയിൽ സുരയ്യ ഫാറൂഖ്, മലപ്പുറത്ത് റിനിഷ റഫീഖ്, മഞ്ചേരിയിൽ വല്ലാഞ്ചിറ അബ്ദുൾ മജീദ്, കോട്ടക്കലിൽ കെ. കെ. നാസർ, താനൂരിൽ നസ്‌ല ബഷീർ, പരപ്പനങ്ങാടിയിൽ പി. സുബെദ, വളാഞ്ചേരിയിൽ ഹസീന വട്ടോളി, തിരൂരങ്ങാടിയിൽ സി. പി. ഹബീബ, കൊണ്ടോട്ടിയിൽ യു.കെ. മമ്മദീശ എന്നിവരേയും തെരഞ്ഞെടുത്തു.
ഷൊർണൂർ നഗരസഭാധ്യക്ഷയായി എൽഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച പി. നിർമല തിരഞ്ഞെടുക്കപ്പെട്ടു.ഭൂരിപക്ഷമില്ലാത്ത എൽഡിഎഫിനോട് പി. നിർമല അധ്യക്ഷ സീറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഭരണം നിലനിർത്താൻ പി നിർമലയെ പിന്തുണയ്ക്കാൻ സിപിഐഎം തീരുമാനിച്ചത്.
ചെങ്ങന്നൂരിൽ മനീഷ് കീഴാമഠത്തെ ചെയർമാനായി തെരഞ്ഞെടുത്തു. ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷനായി ലീഗ് കൗൺസിലർ വി പി നാസറിനെ തിരഞ്ഞെടുത്തു.അധ്യക്ഷ സ്ഥാനം അവസാന ഒന്നേകാൽ വർഷം കോൺഗ്രസിനു നൽകും.പട്ടാമ്പി നഗരസഭയിൽ ചെയർപേഴ്സൺ ആയി ടി.പി. ഷാജിയെ തിരഞ്ഞെടുത്തു.19 വോട്ടുകളാണ് ലഭിച്ചത്.എൽഡിഎഫിലെ വിജയകുമാറിന് 9 വോട്ട് ലഭിച്ചു. രണ്ടര കൊല്ലം കോൺഗ്രസിന് രണ്ടര കൊല്ലം മുസ്ലിം ലീഗിന് എന്നാണ് പട്ടാമ്പി നഗരസഭയിൽ ധാരണ. ഏക ബിജെപി അംഗം ഗിരിജ കൗൺസിൽ ഹാളിൽ എത്തിയെങ്കിലും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
ആലപ്പുഴയിൽ എൽഡിഎഫിന് ലഭിച്ച ഏക നഗരസഭയായ ചേർത്തലയിൽ എസ്. സോബിൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. സോബിന് 21 വോട്ടും യുഡിഎഫിലെ ഉണ്ണി കൃഷ്ണന് 10 വോട്ടും ലഭിച്ചു. ഹരിപ്പാട് നഗരസഭ ചെയർപേഴ്സണായി കോൺഗ്രസിലെ വൃന്ദ എസ് കുമാറിനെ തെരഞ്ഞെടുത്തു. കൊടുവള്ളിയിൽ സഫീന ഷമീറും, മുക്കത്ത് ചാന്ദ്നിയും, വൈക്കം നഗരസഭ ചെയർമാനായി അബ്ദുൾ സലാം റാവുത്തറും, ആറ്റിങ്ങലിൽ എം. പ്രദീപും, പയ്യോളിയിൽ എൻ. സാഹിറയും, കൊടുവള്ളിയിൽ ഷഫീന ഷമീറും തെരഞ്ഞെടുക്കപ്പെട്ടു.
കോതമംഗലം - കോതമംഗലം നഗരസഭയുടെ ചെയർ പേഴ്സണായി കോൺഗ്രസിലെ ഭാനുമതി രാജു തെരഞ്ഞെടുക്കപ്പെട്ടു.33 അംഗ കൗൺസിലിൽ എൽഡിഎഫിലെ മരിയ രാജുവിന് 8 വോട്ടും യുഡിഎഫിലെ ഭാനുമതി രാജുവിന് 23 വോട്ടും ലഭിച്ചു.ഒരു സ്വതന്ത്രൻ യുഡിഎഫിന് വോട്ട് ചെയ്തപ്പോൾ ഒരാൾ അസാധുവാക്കി. ബജെപിയുടെ ഏക അംഗം ഗീത ജയകുമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.