തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിക്ക് ചികിത്സ നിഷേധിച്ചതിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെ മികച്ച ചികിത്സ ലഭിച്ചതോടെ പുനലൂർ സ്വദേശി സുരേന്ദ്രൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി മകൻ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോധാവസ്ഥയിൽ പ്രവേശിപ്പിച്ച സുരേന്ദ്രന് മതിയായ ചികിത്സ നൽകിയില്ല എന്നായിരുന്നു ആരോപണം.
സോഡിയം കുറഞ്ഞ് ഗുരുതരാവസ്ഥയിലെത്തിയ സുരേന്ദ്രൻ മതിയായ ചികിത്സ ലഭിക്കാതെ 18 മണിക്കൂറാണ് അബോധാവസ്ഥയിൽ കിടന്നത്. വെള്ളിയാഴ്ച അർധ രാത്രിയാണ് സുരേന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. പിറ്റേന്ന് 7 മണിക്ക് ശേഷമാണ് സീനിയർ ഡോക്ടർമാർ പരിശോധിക്കാൻ തയ്യാറായത് എന്നാണ് സുരേന്ദ്രൻ്റെ കുടുംബത്തിൻ്റെ ആരോപണം.
അപസ്മാരമടക്കമുള്ള രോഗങ്ങൾ ഉണ്ടായിട്ടും പിജി ഡോക്ടർമാർ മാത്രമാണ് പരിശോധിച്ചതെന്നും കുടുംബം പറയുന്നു. സീനിയർ ഡോക്ടർമാരെത്തി സുരേന്ദ്രനെ പരിശോധിക്കാൻ ചാത്തന്നൂർ എം എൽഎയുടെ ശുപാർശ അടക്കം വേണ്ടി വന്നു എന്നും കുടുംബം പറഞ്ഞു. മനുഷ്യജീവനാണ് പ്രധാനമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പരാതി ലഭിച്ചാൽ അന്വേഷിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.