തിരുവനന്തപുരം വെള്ളറട ദേവി ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. അശ്രദ്ധമായി കാനുല ഇട്ടതിനെത്തുടര്‍ന്ന് കൈ പഴുത്ത് ജീര്‍ണിച്ചെന്നാണ് യുവതിയുടെ പരാതി. ചെമ്പൂർ സ്വദേശിനി ജിജിയാണ് വെള്ളറട പൊലീസിൽ പരാതി നൽകിയത്. യാതൊരു പ്രശ്നവും ഇല്ലാതിരുന്ന കൈപ്പത്തി ഇപ്പോള്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയിലാണെന്നും, നടപടി വേണമെന്നും പരാതിയില്‍ പറയുന്നു.
രക്തത്തില്‍ ഹീമോഗ്ലോബിന്റെ കുറവിനെ തുടർന്നാണ് ജിജി ദേവി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഡ്രിപ്പ് ഇടുന്നതിനായി കാനുല ഇട്ടതിനെത്തുടര്‍ന്ന് കൈ നീരുവച്ച് വീര്‍ത്തു. വേദനയും നീരും കൂടിയതോടെ, വിവരം ഡോക്ടറെയും നഴ്സിനെയും അറിയിച്ചെങ്കിലും ചികിത്സയൊന്നും ചെയ്തില്ല. ഒമ്പതു ദിവസത്തെ ചികിത്സയ്ക്കൊടുവില്‍, ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇപ്പോള്‍, ജിജിയുടെ കൈപ്പത്തി പഴുത്ത് ജീര്‍ണിച്ച അവസ്ഥയിലാണ്. കൈപ്പത്തി മുറിച്ചുമാറ്റേണ്ട സ്ഥിതിയിലാണെന്നാണ് അമ്മ സാനുമതി നല്‍കിയ പരാതിയില്‍ പറയുന്നത്. ആരോഗ്യമന്ത്രിക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കുടുംബം.