KERALA

പെരുന്നാൾ ആഘോഷങ്ങൾക്ക് നിറം പകരാൻ ഇവരും; ഉപ്പളയിലെ മെഹന്തിക്കാലം

ഒരുകാലത്ത് നൂറുകണക്കിന് മെഹന്ദി നിർമ്മാണ കുടിൽ വ്യവസായങ്ങൾ ഉപ്പള ഗ്രാമത്തിൽ സജീവമായിരുന്നു

Author : ശാലിനി രഘുനന്ദനൻ

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് പരമ്പരാഗതമായി മെഹന്തി തയ്യാറാക്കി വിൽപ്പന നടത്തുന്ന ഗ്രാമങ്ങളിൽ ഒന്നാണ് കാസർഗോട്ടെ ഉപ്പള. പെരുന്നാൾ ആഘോഷങ്ങൾക്ക് നിറം പകരാൻ മൈലാഞ്ചി തയ്യാറാക്കുന്നവരാണ് അംജദ് പാഷയും സംഘവും. മൂന്ന് പതിറ്റാണ്ടായി മെഹന്തി വിൽപന നടത്തുന്ന ഇവരുടെ വിശേഷങ്ങൾ കണ്ടറിയേണ്ടതാണ്.

പെരുന്നാൾ കാലം മൈലാഞ്ചി കച്ചവടക്കാരുടെ സുവർണകാലം കൂടിയാണ്. ഏറ്റവും കൂടുതൽ മെഹന്ദി കച്ചവടം നടക്കുന്നത് ഈ സീസണിലാണ്. സാധാരണയായി സ്ത്രീകളാണ് മൈലാഞ്ചി അണിയാറുള്ളതെങ്കിലും പ്രത്യേക ആഘോഷദിനങ്ങളിൽ പുരുഷന്മാരും മൈലാഞ്ചിയിടും. അംജത്ത് പാഷയുടെ കുടുംബം മൂന്നു പതിറ്റാണ്ടിൽ അധികമായി മെഹന്തി നിർമ്മാണ രംഗത്ത് സജീവമാണ്. ഒരുകാലത്ത് നൂറുകണക്കിന് മെഹന്ദി നിർമ്മാണ കുടിൽ വ്യവസായങ്ങൾ ഉപ്പള ഗ്രാമത്തിൽ സജീവമായിരുന്നു. എന്നാൽ ഇന്ന് വിരലിണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണ് ഈ രംഗത്തുള്ളത്.

ദക്ഷിണേഷ്യയിലെ മുസ്ലീം വിവാഹങ്ങളിലും ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ തുടങ്ങിയ ആഘോഷങ്ങളിലുമാണ് മൈലാഞ്ചിയണിയൽ കൂടുതലുമുള്ളത്. ഉത്തരേന്ത്യയിൽ നാനാവിഭാഗക്കാർ വിവാഹങ്ങൾക്കും മറ്റും ചടങ്ങുകൾക്കും ഉത്സവദിനങ്ങളിലും സന്തോഷസൂചകമായി മൈലാഞ്ചിയണിയാറുണ്ട്. ദിനവും 12,000 മൈലാഞ്ചി ട്യൂബുകളാണ് ഇവിടെ നിർമിക്കുന്നത്. പ്രാദേശികമായി മൈലാഞ്ചിയിലകൾ ലഭിക്കാനുള്ള പ്രയാസം മൂലം രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ അസംസ്കൃതവസ്തുക്കൾ ശേഖരിക്കുന്നത്.

SCROLL FOR NEXT