കോഴിക്കോട്: ബസിൽ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്ന് പ്രചാരണത്തിന് പിന്നാലെ ജീവനൊടുക്കിയ യുവാവിൻ്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മെൻസ് കമ്മീഷൻ. ദീപകിൻ്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകുമെന്നാണ് മെൻസ് കമ്മീഷൻ്റെ പ്രഖ്യാപനം. അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി രാഹുൽ ഈശ്വർ അറിയിച്ചു. മരണത്തെ രാഷ്ട്രീയ-വർഗീയ വിഷയമാക്കരുതെന്നും ജീവനൊടുക്കിയത് പുരുഷൻ്റെ മനോവിഷമം മൂലമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പെൺകുട്ടിയുടെ കൂടെ നിൽക്കുന്നവർ വ്യാജ പ്രചരണം നടത്തുകയാണ്. റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഒരാളെ കൊലയ്ക്ക് കൊടുത്തിരിക്കുന്നത്. നിയമം അനുവദിക്കുന്ന നീതി ദീപക്കിന് നൽകണമെന്നും രാഹുൽ ഈശ്വർ ഓൺലൈനായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദീപകിൻ്റെ കുടുംബം ഉന്നയിച്ചു. വ്യക്തിഹത്യയെ തുടർന്നുള്ള മാനസിക സമ്മർദം കാരണമാണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. നീതി കിട്ടും വരെ പോരാടുമെന്നും കുടുംബം വ്യക്തമാക്കി. മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽവച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശ്യത്തോടെ യുവാവ് ശരീരത്തിൽ സ്പർശിച്ചെന്ന് കാണിച്ച് വടകര പൊലീസിൽ പരാതിയും നൽകിയിരുന്നു.
പിന്നാലെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയിൽ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ദീപക്ക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. സമൂഹമാധ്യമങ്ങളിൽ റീച്ച് കൂട്ടുക എന്ന നിലയിലാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നുണ്ട്.