എറണാകുളം: കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടലിൽ ആശങ്ക ഒഴിയാതെ ജീവനക്കാർ. കമ്പനിയുടെ ഭാഗത്ത് നിന്ന് ധാർഷ്ട്യം നിറഞ്ഞ സമീപനമാണുള്ളതെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ. പത്താം തീയതിയിലെ ചർച്ചയിൽ കമ്പനിയുടെ പ്രതികരണത്തിൽ കാര്യമായ പ്രതീക്ഷയില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ സർക്കാറിന് മുൻവിധിയില്ല. അതേ രീതിയിൽ സർക്കാർ തിരിച്ചു പെരുമാറുന്നില്ല. പത്താം തീയതിയും ഇതേ സമീപനം തുടരുകയാണെങ്കിൽ സർക്കാർ നിയമനടപടിയിലേക്ക് കടക്കും. സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും മറ്റൊരു നാട്ടിലുള്ള കമ്പനി ഉടമകളെ ചർച്ചയിലേക്ക് കൊണ്ടുവരാൻ വേണ്ട സമയമേ എടുക്കുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. ലേബർ കോഡിന്റെ ആനുകൂല്യം കമ്പനിക്ക് അവകാശപ്പെടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കോറോ ഹെൽത്ത് കമ്പനിയുടെ കോഴിക്കോട്ടെയും, കൊച്ചിയിലേയും ഓഫീസുകളിൽ ഇന്നും ജീവനക്കാർ എത്തി. എന്നാൽ ഓഫീസിലേക്ക് കയറ്റില്ല. കോറോ ഹെൽത്ത് ഓഫീസിലേക്ക് ഇന്ന് എഐവൈഎഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.