തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. അഷ്കറിനെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ആറ് പരാതികൾ നൽകിയിട്ടും കേസ് എടുത്തില്ല. നടപടികൾ എടുക്കാത്ത പൊലീസുകാരെ കുറിച്ച് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകും. ചികിത്സാ ചെലവിന്റെ കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
ആമിനയെ അഷ്കറിന്റെ വീട്ടുകാരും മർദിച്ചിരുന്നതായി പിതാവ് ശിഹാബ് പറഞ്ഞു. മകന്റെ മരണത്തിൽ അഷ്കറിനെ സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. സർക്കാരിന്റെ സഹായം വേണമെന്നും പിതാവ് പറഞ്ഞു. മകനെ സ്കൂളിൽ ചെന്ന് അഷ്‌കർ ഭീഷണിപ്പെടുത്തിയിരുന്നു. സ്വത്ത് എഴുതി വാങ്ങാനായാണ് ആമിനയെ മർദിച്ചത്. ആറ് മാസം മുൻപ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സിഐ നടപടി ഒന്നും എടുത്തില്ല. മന്ത്രി നൽകിയ ഉറപ്പുകൾ തൃപ്തികരമാണെന്നും സർക്കാരിന്റെ സഹായം വേണമെന്നും പിതാവ് ശിഹാബ് പറഞ്ഞു.
അതേസമയം, നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്. പ്രതി അഷ്കറിന്റെ മുൻകാല ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും. ആദ്യ ഭാര്യയോടുള്ള ക്രൂരതയും ചിറയിൻകീഴ് സ്വദേശിനിയുടെ ദുരൂഹ മരണവും അന്വേഷണപരിധിയിലുണ്ട്. കുഞ്ഞിനെ ഉപദ്രവിച്ചത് അമ്മയുടെ അറിവോടെയെന്നാണ് നിഗമനം.