തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി. സിദ്ധിഖ് എംഎൽഎയ്ക്ക് നേരെ ഉണ്ടായ കൂവലിൽ പ്രതികരിച്ച് മന്ത്രി കെ. രാജൻ. എംഎൽഎ പ്രസംഗിക്കുമ്പോൾ കൂവിയത് ശരിയല്ല. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ് അത്. ഒരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ. ആസൂത്രിതമായി ഒന്നും നടന്നിട്ടില്ലെന്നും കെ. രാജൻ പറഞ്ഞു.
വേദിയിൽ കല്ലിടലിനെപ്പറ്റി സംസാരിച്ചതിലും മന്ത്രി മറുപടി പറഞ്ഞു. കല്ലിട്ടതിനെക്കുറിച്ച് പറഞ്ഞത് സിദ്ധിഖിനെ പരാമർശിച്ചല്ല. മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോൾ ചിലർ ട്രോളുകൾ ഉണ്ടാക്കി. തറക്കല്ലിട്ട് പോകുന്നവരല്ല എന്ന് ഇന്നലെ സർക്കാർ തെളിയിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. കല്ലിട്ടാൽ അതിനെ മേലെ വീട് വയ്ക്കുമെന്നുമായിരുന്നു വേദിയിൽ മന്ത്രി കെ. രാജൻ പറഞ്ഞത്.
ടി. സിദ്ധിഖ് എംഎൽഎയ്ക്ക് നേരെ ഉണ്ടായ കൂവൽ വലിയ തരത്തിൽ ചർച്ചകൾക്കിടയാക്കിയിരുന്നു. കൂവൽ ആസൂത്രിതമാണെന്നും സംഭവം മനോവിഷമമുണ്ടാക്കിയെന്നും ഇടപെടേണ്ടവർ ഇടപെട്ടില്ലെന്നും എംഎഎൽ തന്നെ പറഞ്ഞിരുന്നു. സർക്കാർ വേദിയെ രാഷ്ട്രീയ പകപോക്കലാക്കി മാറ്റി. ദുരന്തബാധിതരെ ചേർത്തുനിർത്തിയ താൻ കൂകിവിളിക്കലിന് അർഹനല്ലെന്നും ടി. സിദ്ധിഖ് പറഞ്ഞിരുന്നു.
എംഎൽഎയെ കൂവി അധിക്ഷേപിച്ചപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നെന്നും കണിച്ചത് തികഞ്ഞ മര്യാദകേടാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രതികരണം. ദുരിതബാധിതർക്ക് സിദ്ധിഖ് നൽകിയ സഹായങ്ങൾ നിരവധിയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം സംഭവം വലിയ തോതിൽ ചർച്ചയായിരുന്നു.