Source: News Malayalam 24x7
KERALA

"ആവശ്യമുള്ളവര്‍ക്ക് അവധിയെടുക്കാം"; ആര്‍ത്തവ അവധി പ്രഖ്യാപനത്തില്‍ അപാകതകള്‍ ഇല്ലെന്ന് മന്ത്രി കെ.എ. തുളസി

സമൂഹത്തിൽ ആർത്തവ അവധിയെക്കുറിച്ച് വിവാദമുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി കെ.എ. തുളസി...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ആർത്തവ അവധി പ്രഖ്യാപനത്തിൽ അപാകതകൾ ഇല്ലെന്ന് മന്ത്രി കെ.എ. തുളസി. ആവശ്യമുള്ളവർക്ക് അവധിയെടുക്കാമെന്നാണ് പ്രഖ്യാപനം. ഒരു കുട്ടിയെയും മാറ്റിനിർത്തുകയല്ല. സമൂഹത്തിൽ ആർത്തവ അവധിയെക്കുറിച്ച് വിവാദമുണ്ടെന്ന് കരുതുന്നില്ല. അവധി സമൂഹം പോസിറ്റീവായി സ്വീകരിക്കും എന്നും മന്ത്രി പറഞ്ഞു. അവധി നൽകുന്നതിൽ പരാതി ഉണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് കെ.എ. തുളസിയുടെ പ്രതികരണം.

ആർത്തവ അവധിയ്ക്കെതിരെ സ്ത്രീ സമൂഹത്തിൽ പരാതിയുണ്ടെങ്കിൽ പുന:പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞിരുന്നു. ബിജെപിക്ക് പുറമെ സ്വന്തം പാർട്ടിയിൽ നിന്നും എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഗവർണറുടെ നയപ്രഖ്യാപനത്തിലായിരുന്നു സ്കൂൾ വിദ്യാർഥികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുമെന്ന പ്രഖ്യാപനം. പൊതുസമൂഹത്തിൽ നിന്ന് കയ്യടി കിട്ടിയെങ്കിലും മുന്നണിയിൽ നിന്നടക്കം വിമർശനം വന്നതോടെ കരുതലയോടെയാണ് സർക്കാരിന്റെ നീക്കം. പൊതു നിർദ്ദേശമായി ഉയർന്നകാര്യം സർക്കാർ പരിഗണിക്കുക മാത്രമായിരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ വിശദീകരിച്ചു. ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർഥിനികളും സ്ത്രീകളും ഉണ്ട്. അവരെ പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും ഇക്കാര്യത്തിൽ യുഡിഎഫിൽ അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.

ആർത്തവ അവധിക്കെതിരെ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ് രംഗത്തുവന്നിരുന്നു. ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും നൂർബീന റഷീദ് ആവശ്യപ്പെട്ടു. സമാനമായ വിമർശനം ബിജെപി നേതാവും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ ആർ. ശ്രീലേഖയും കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ആർത്തവ അവധി പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ എന്നായിരുന്നു ആർ. ശ്രീലേഖയുടെ ചോദ്യം.

SCROLL FOR NEXT