കോഴിക്കോട്: ലൈഫ് പദ്ധതിയിലെ വീടുകളിൽ കേന്ദ്ര സർക്കാരിൻ്റെ ലോഗോ വെക്കുന്നതിൽ മന്ത്രി കെ.എം. ഷാജിയും സിപിഐഎം നേതാക്കളും നേർക്കുനേർ. എംബ്ലത്തിൻ്റെ പേരിൽ വീടുകൾ മുടക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് കെ.എം. ഷാജി. പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കുന്നില്ലെന്ന് ന്യായീകരണം. എൽഡിഎഫിൻ്റെ എതിർപ്പ് കപട ആദർശം പറഞ്ഞെന്നും ഷാജിയുടെ വാദം.
ലൈഫ് പദ്ധതിയിലെ വീടുകൾ കേന്ദ്ര സഹായത്തോടെ നിർമിച്ചതാണെന്ന് ഷാജി പ്രതികരിച്ചു. 2023ലെ സർകുലറിൽ ലോഗോ പ്രദർശിപ്പിക്കണം എന്നുണ്ട്. പാവപ്പെട്ട മനുഷ്യർക്ക് കിട്ടുന്ന വീടുകൾ എംബ്ലത്തിന്റെ പേരിൽ മുടക്കേണ്ടതില്ല. എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ല. താൻ പറയാത്ത കാര്യമാണ് വാർത്തയായി വന്നത്. പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കണം എന്ന് നിബന്ധന ഇല്ല. എന്നാൽ ഫോട്ടോ വെക്കാനാകില്ല എന്ന് പറഞ്ഞാണ് കഴിഞ്ഞ സർക്കാർ പിഎംഎവൈ പദ്ധതി എതിർത്തത്. സംസ്ഥാന വിഹിതം കൊടുക്കാൻ കഴിയാത്തതിനാൽ ആണ് കപട ആദർശം പറഞ്ഞതെന്നും ഷാജി പറഞ്ഞു.
അതേസമയം, കേന്ദ്രത്തിന് എതിരെ ഒന്നും കെ.എം. ഷാജി പറയില്ലെന്ന് എ.കെ. ബാലൻ തിരിച്ചടിച്ചു. ഷാജിക്ക് നല്ല മാറ്റമെന്നും പരിഹാസം. എന്നാൽ ബാലേട്ടൻ തമാശക്കാരനെന്നാണ് ഷാജിയുടെ മറുപടി. കെ.എം. ഷാജിയുടെ തങ്ങൾ ഇപ്പോൾ നരേന്ദ്ര മോദി ആണെന്ന് എ.എ. റഹീമും വിമർശിച്ചു.