മലപ്പുറം: എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ലൈഫ് മിഷൻ ഭവന പദ്ധതി ഇല്ലാതാക്കും എന്ന് പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ.എം. ഷാജി. ഗ്രാമ സഭകളുടെ എടുത്തു കളയപ്പെട്ട അധികാരം തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞാൽ ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കും എന്നല്ല. ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കും എന്നു ആർക്കെങ്കിലും തോന്നുന്നെങ്കിൽ ആ പദ്ധതിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു അവർക്ക് തന്നെ തോന്നുന്നത് കൊണ്ടാണെന്നും കെ.എം. ഷാജി പറഞ്ഞു.
ഏതെങ്കിലും പദ്ധതിയെ തകർക്കാൻ വേണ്ടി വന്ന സർക്കാരല്ല ഇത്. ഒരു സർക്കാരിന്റെ എല്ലാ പദ്ധതിയും തകർക്കാൻ അടുത്ത സർക്കാർ തീരുമാനിച്ചാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകും. പദ്ധതികളിൽ ആവശ്യമായ തിരുത്തൽ വരുത്തിയാണ് യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുക. ഗ്രാമപഞ്ചായത്തുകളുടെ അധികാരം അവരിൽ തിരിച്ചു എത്തിക്കുക എന്നതാണ് സർക്കാരിന്റെ അജണ്ട. കഴിഞ്ഞ സർക്കാരിന്റെ പദ്ധതികൾ അടിച്ചു തകർക്കാൻ വന്ന സർക്കാരല്ല ഇതെന്നും കെ.എം. ഷാജി പറഞ്ഞു.
അത്തരത്തില്‍ ഒരു ആലോചനയും നടന്നിട്ടില്ലെന്നും വിഷയത്തില്‍ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രിസഭായോഗം ചേര്‍ന്ന ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും കെ.എം. ഷാജി വ്യക്തമാക്കിയിരുന്നു.
ലൈഫ് പദ്ധതി പൊളിച്ചെഴുതാന്‍ തദ്ദേശവകുപ്പ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീടുകള്‍ നിര്‍മിച്ച് നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ നീക്കം നടത്തുന്നതായായിരുന്നു വിവരം. ഗ്രാമസഭകള്‍ വഴി പ്രൊപ്പോസല്‍ വരുന്ന രീതിയില്‍ പൊളിച്ചെഴുതുമെന്നായിരുന്നു സൂചന. സംഭവം വിവാദമായതോടെ സിപിഐഎം വിമർശനവുമായി എത്തിയിരുന്നു.
അഞ്ച് ലക്ഷത്തിലേറെ വീടുകള്‍ യഥാര്‍ത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ് ലൈഫ് മിഷന്‍. ഒരു ലക്ഷത്തിലേറെ വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഇതോടൊപ്പം മുന്‍ഗണന ക്രമത്തില്‍ അടുത്ത ഘട്ടത്തില്‍ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് പുറമെ ഭൂമിയില്ലാത്ത കുടുംബങ്ങളുമുണ്ട്.