ഓൺലൈൻ മദ്യ വിതരണം സംബന്ധിച്ച കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. വീണ്ടും വീണ്ടും ചോദ്യം വരുന്നത് ആവശ്യക്കാർ ഉള്ളതുകൊണ്ടാകാം എന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്ലാസ്റ്റിക് മദ്യ കുപ്പികൾ
ബെവ്കോയിൽ തിരികെ ഏൽപ്പിക്കൽ പദ്ധതി 2026 ജനുവരി മുതൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും. സെപ്റ്റംബറിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി വരും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് ആദ്യം പൈലറ്റ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.
സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ നിയമപരവും കൂടുതൽ മെച്ചപ്പെട്ടതുമായ പരിഹാരത്തിലേയ്ക്ക് ഉടൻ എത്തുമെന്നും എം.ബി. രാജേഷ് പറഞ്ഞു. അപ്പോഴേക്കും ചിലർ കോലാഹലം ഉണ്ടാക്കിയെന്നു വന്നേക്കാം. തെരുവ് പട്ടിയോടൊപ്പം സർക്കാറിനെ കടിക്കാൻ ഓടുകയും കടിയേൽക്കുന്ന ആളുകൾക്കൊപ്പം കരയുകയും ചെയ്യുന്ന സമീപനമാണ് ചില മാധ്യമങ്ങൾ എടുക്കുന്നത്. ഇരയോടൊപ്പം കരയുകയും വേട്ടക്കാരനോടൊപ്പം ഓടുകയും ചെയ്യുന്നതുപോലെയാണത്. ഇത്തരം ഇരട്ടത്താപ്പുകൾ ഇനിയും കാണാം. പരിഹാരത്തിനായി ശക്തമായ നടപടി ഉണ്ടാകുമെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.