തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വരുന്നതിൻ്റെ ചർച്ചകൾക്ക് മുന്നിൽ വാതിലടച്ച് മന്ത്രി മോൻസ് ജോസഫ്. അത്തരം ചർച്ചകൾക്ക് ഇപ്പോൾ രാഷ്ട്രീയ പ്രസക്തിയില്ല. 102 സീറ്റ് നേടിയുള്ള വമ്പൻ വിജയത്തോടെ മാണി വിഭാഗത്തിന് ഒരു ശക്തിയുമില്ല എന്ന് തെളിഞ്ഞെന്നും മോൻസ് ജോസഫ് പറഞ്ഞു. ന്യൂസ് മലയാളം ക്രോസ് ഫയറിലായിരുന്നു മോൻസ് ജോസഫിൻ്റെ നിർണായക പരാമർശം.
"അത്തരം രാഷ്ട്രീയ ചർച്ചകൾക്ക് പ്രസക്തിയില്ല. കേരള കോൺഗ്രസ് എം നിലവിൽ എൽഡിഎഫിൽ നിൽക്കുകയാണ്. തെരഞ്ഞെടുപ്പുകൾക്ക് മുൻപ് മാണി വിഭാഗം യുഡിഎഫിലേക്ക് വരുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ ഉയർന്നിരുന്നു. ഞങ്ങൾ അന്ന് അതിനെ എതിർത്തില്ല. യുഡിഎഫിന് സ്വന്തം കാലിൽ നിൽക്കാൻ ശക്തിയുണ്ട്. ആരുടേയും പുറകെ നടന്ന് മുന്നണിയിൽ ചേരാൻ പുറകേ നടക്കേണ്ട ആവശ്യമില്ല. വരാനാഗ്രഹിക്കുന്നവർ നിലപാട് എടുക്ക് വരട്ടെ.
അവരെടുത്ത നിലപാട് എൽഡിഎഫിൽ തുടരനായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. നിയമസഭയിലേക്ക് ആരും വരാത്ത വിധത്തിൽ ആ പാർട്ടിക്ക് ഒരു പ്രതിസന്ധിയുണ്ടായി. അവർ നേരത്തെ യുഡിഎഫിലേക്ക് വന്നു എങ്കിൽ ഇപ്പോഴത്തെ ഈ വിജയം അവർ വന്നതുകൊണ്ടാണെന്നാണ് എല്ലാവരും കരുതുക. അവരില്ലേലും കേരളത്തിൽ യുഡിഎഫ് ശക്തമായി മുന്നോട്ട് പോകുമെന്ന് തെളിഞ്ഞു", മോൻസ് ജോസഫിൻ്റെ വാക്കുകൾ.