ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കായികമന്ത്രി ഒ.ജെ. ജനീഷ്. സംസ്ഥാന സര്‍ക്കാരിന് നഷ്ടം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പാലിക്കേണ്ട ജാഗ്രത പാലിക്കപ്പെട്ടിരുന്നോ എന്നതാണ് കാര്യം. എങ്ങനെയാണ് ഒരു സ്വകാര്യ ഈവന്റ് മാനേജ്മെന്റിനെ തിരഞ്ഞെടുത്തത്? എങ്ങനെയാണ് സര്‍ക്കാര്‍ അവരെ ചുമതലപ്പെടുത്തിയത്? കരാര്‍ ഉണ്ടെന്ന് പറഞ്ഞിട്ടു കാര്യമില്ല. പല രേഖകളും സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും മന്ത്രി ജനീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരിപൂര്‍ണ ബോധ്യമില്ലാത്ത സ്വകാര്യ കരാറിനുവേണ്ടി സര്‍ക്കാര്‍ നിന്നുകൊടുത്തു. അത്തരം കാര്യങ്ങളില്‍ വിശദമായ പരിശോധന വേണം. അതാണ് നടക്കുന്നത്. പണം കൊടുത്തോ ഇല്ലയോ എന്നതു മാത്രമല്ല പ്രശ്നം. ഇതിനെല്ലാം കൃത്യമായ നടപടിക്രമങ്ങളുണ്ട്. അവ തുടക്കം മുതലേ പാലിച്ചിട്ടില്ല. ഇത്തരത്തില്‍ ഒട്ടേറെ കാര്യങ്ങളില്‍ വ്യക്തത കുറവുണ്ട്. ഫയലുകളും കാണുന്നില്ല. ഇതു സംബന്ധിച്ച് ഉണ്ടാക്കിയ കരാറും കണ്ടിട്ടില്ല. ഇതൊക്കെ മന്ത്രി മാത്രം കണ്ടാല്‍ പോരാ, വകുപ്പിലും ഫയല്‍ ഉണ്ടാകണം - ജനീഷ് വ്യക്തമാക്കി.
മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പിനെക്കുറിച്ചുള്ള കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ചട്ടവിരുദ്ധമായാണ് സ്പോണ്‍സറെ തീരുമാനിച്ചത്. മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുകയാണ്. ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.