കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മന്ത്രിയെ ഐസിയുവിലേക്ക് മാറ്റും. കണ്ണൂർ ജില്ലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് പരിക്കേറ്റത്. മന്ത്രിയും പ്രതിഷേധക്കാരും തമ്മിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് വാക്കേറ്റമുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രി വീണാ ജോർജിനെ കാണും. മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന പ്രവണത അപലപിക്കേണ്ടതാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ പ്രതികരിച്ചു. അത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കോൺഗ്രസ് നേതൃത്വം ആശുപത്രിയിലെത്തി മന്ത്രിയെ കണ്ട് ക്ഷമ ചോദിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. മന്ത്രിമാരെ തെരുവിൽ കൈകാര്യം ചെയ്യുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ഈ വിഷയത്തിൽ രാഷ്ട്രീയ പ്രസ്താവനയ്ക്ക് തയ്യാറാകുന്നില്ല. പക്ഷേ പറഞ്ഞ വാക്കിൽ ആത്മാർഥതയുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് ഇവരെ നിയന്ത്രിക്കണമെന്നും എ.എൻ. ഷംസീർ പറഞ്ഞു.
നടന്നത് വളരെ മോശം സംഭവമെന്ന് മുതിർന്ന സിപിഐഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജയും പ്രതികരിച്ചു. പ്രതീകാത്മക പ്രതിഷേധങ്ങൾ നടക്കാറുണ്ട്, എന്നാൽ ഇത് ശാരീരിക ആക്രമണമാണ്. കേരളത്തിൻ്റെ ജനാധിപത്യ ബോധത്തിന് നേരെ ഉണ്ടായ ആക്രമണമാണെന്നും കെ.കെ. ശൈലജ പറഞ്ഞു.