വയനാട്: മാനന്തവാടിയിൽ നാലു വയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോയത് തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ സ്കൂട്ടറിൽ ഇരുത്തി ഒരാൾ കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ ഏകദേശം രണ്ടുമണിക്കൂറിന് ശേഷമാണ് ഏഴ് കിലോമീറ്റർ അകലെ വച്ച് കുട്ടിയെ കണ്ടെത്തിയത്.
ദ്വാരകയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലത്ത് കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. അന്വേഷണത്തില്‍ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് സ്കൂട്ടറില്‍ ഒരാള്‍ കുട്ടിയെ കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.