KERALA

മുഖ്യമന്ത്രി തർക്കം വിജയത്തിന്റെ ശോഭ കുറച്ചിട്ടില്ല, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ ഇടതുപക്ഷത്തിനായില്ല: എം.കെ. മുനീർ

വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകരുതെന്ന ചർച്ച മറുപടി അർഹിക്കുന്നില്ലെന്നും എം.കെ. മുനീർ മാധ്യമങ്ങളോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മുഖ്യമന്ത്രി തർക്കം വിജയത്തിന്റെ ശോഭ കുറച്ചിട്ടില്ലെന്ന് എം.കെ. മുനീർ. ഇപ്പോഴും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ ഇടതുപക്ഷത്തിന് ആയിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകരുതെന്ന ചർച്ച മറുപടി അർഹിക്കുന്നില്ലെന്നും എം.കെ. മുനീർ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് വലിയ വിജയം നേടാൻ സാധിച്ചു. എസ്ഐആർ പ്രഖ്യാപിച്ചത് മുതൽ കൃത്യമായ ഇടപെടൽ നടത്തി. ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണ് മിന്നുന്ന വിജയമെന്നും എം.കെ. മുനീർ പറഞ്ഞു. കോഴിക്കോട് മുസ്ലീം ലീഗിന് നൂറിൽ നൂറ് വിജയം ലഭിച്ചു. ജില്ലയിൽ നിന്നുള്ള മന്ത്രിമാരുടെ കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ചതിൽ മുസ്ലീം ലീഗിനെതിരെ കെ.സി. വേണുഗോപാൽ പക്ഷം രം​ഗത്തെത്തി. മുഖ്യമന്ത്രി ചർച്ച പ്രതിസന്ധിയിലാക്കിയത് ലീഗാണ്. സ്വതന്ത്ര തീരുമാനം എടുക്കുന്നതിൽ വിഘാതം സൃഷ്ടിച്ചെന്നും പക്ഷം ചേർന്നത് ശരിയായില്ലെന്നാണുമാണ് വേണുഗോപാൽ പക്ഷത്തിന്റെ വിമർശനം.

തുടക്കം മുതൽ സതീശനെ തന്നെയാണ് ലീ​ഗ് പിന്തുണച്ചത്. ഇന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് സോണിയ ഗാന്ധി അഭിപ്രായം തേടിപ്പോഴും സതീശൻ തന്നെ മുഖ്യമന്ത്രിയാകണം എന്ന നിലപാട് ലീഗ് ആവർത്തിച്ചെന്നാണ് വിവരം. ജനവികാരം മാനിക്കണം എന്നും സാദിഖലി ശിഹാബ് തങ്ങൾ സോണിയയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

SCROLL FOR NEXT