Source; ഫയൽ ചിത്രം
KERALA

വി. ശിവൻകുട്ടിക്കെതിരായ പരാമർശം; വി.ഡി. സതീശനെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ്

വി. ജോയ് എംഎൽഎ ആണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്

Author : ലിൻ്റു ഗീത

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. വി. ജോയ് എംഎൽഎ ആണ് അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. മന്ത്രി വി. ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിന് എതിരെയാണ് നോട്ടീസ്. കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചു, പൊതുജനമധ്യത്തിൽ അവഹേളിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിനെതിരെ സ്പീക്കർക്ക് നോട്ടിസ് നൽകിയത്. ഇതിനെതിരെ കർശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം.

"ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ" എന്നായിരുന്നു സതീശന്റെ പരാമർശം. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി. ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടെയായിരുന്നു വിവാദ പ്രസ്താവന.

"ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. വിദ്യാഭ്യാസ മന്ത്രി പിള്ളേരെ ഓർത്ത് സങ്കടപ്പെടുന്നു. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ. നാവിൽ വരുന്നത് എല്ലാം പറയാൻ ആകുന്നില്ല സഹിക്കാൻ പറ്റാഞ്ഞിട്ട് പറഞ്ഞതാണ് " സതീശൻ്റ വാക്കുകൾ.

തനിക്കെതിരെ 'എടാ, പോടാ' പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സതീശന്റേത് തരംതാണ പദപ്രയോഗമാണെന്നുമായിരുന്നു വി. ശിവന്‍കുട്ടിയുടെ പ്രതികരണം. ഒരു പൊതുപ്രവര്‍ത്തകന്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത പ്രയോഗങ്ങളാണിത്. അദ്ദേഹത്തിന്റെ അണികളെ ആവേശഭരിതരാക്കാന്‍ വേണ്ടിയാണ് പറഞ്ഞത്. അച്ഛന്റെ പ്രായമുള്ളവരെ പോലും ധിക്കാരത്തോടെ അധിക്ഷേപിക്കുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കെതിരെ പോലും വളരെ മോശം വാക്കുകള്‍ നിയമസഭയില്‍ ഉപയോഗിക്കുന്നുണ്ട്. ഞാന്‍ പേടിച്ചു പോയെന്ന ബോര്‍ഡ് സതീശന്റെ വലിയ ഫോട്ടോയ്‌ക്കൊപ്പം പലയിടത്തും വച്ചു. തിരിച്ചൊന്നും ചെയ്യാത്തത് തങ്ങളുടെ മാന്യതകൊണ്ടാണ്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സതീശന്‍ മൂത്രമൊഴിച്ചു പോകും. അത് ചെയ്യിക്കരുതെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.

SCROLL FOR NEXT