കൊച്ചി: വി.ഡി സതീശൻ കേരളം മുറവിളികൂട്ടി നേടിയ മുഖ്യമന്ത്രിയാണെന്ന് മോഹൻലാൽ. ഒരാളെ മുഖ്യമന്ത്രിയാക്കാൻ ജനങ്ങൾ മുറവിളി കൂട്ടുന്നത് ഇത് ആദ്യമായിട്ടായിരിക്കും. സതീശൻ്റെ സത്യസന്ധതയും ആത്മാർഥതയും ആണ് ഇതിന് കാരണം എന്നും മോഹൻലാൽ പറഞ്ഞു. പറവൂരിൽ വച്ച് മുഖ്യമന്ത്രിക്ക് നൽകിയ സ്വീകരണ പരിപാടിയിലായുരുന്നു മോഹൻലാലിൻ്റെ പ്രതികരണം. സലീം കുമാർ, ശ്രീകുമാരൻ തമ്പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
"ഭൂമിയിലെ ഏറ്റവും മനോഹരമായ ദേശത്തിൻ്റെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് സതീശൻ സാർ. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് ആയ ശ്രീ വി.ഡി. സതീശൻ സാർ നെഹ്റുവിനെ പോലത്തന്നെ ഡ്രീമർ ആവാതെ തരമില്ല. അദ്ദേഹത്തിൻ്റെ സ്വപ്നങ്ങളിലൂടെ കേരളം മഴവിൽ ഭംഗിയോടെ വളരും എന്ന് പ്രത്യാശിക്കുന്നു എന്നും മോഹൻലാൽ വ്യക്തമാക്കി.
എനിക്ക് വേണ്ടി വോട്ട് ചെയ്യാത്തവർ പോലും എനിക്ക് വേണ്ടി പ്രാർഥിച്ചു. എന്നെ കുറിച്ചോർത്ത് ഒരിക്കലും നിങ്ങൾക്ക് തല കുനിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പതിനായിരങ്ങളുടെ പ്രാർഥനയുടെ ഫലമാണീ സ്ഥാനം. തന്നെക്കുറിച്ചോർത്ത് ഒരു പറവൂരുകാരനും അപമാന ഭാരത്താൽ തല കുനിയ്‌ക്കേണ്ടി വരില്ലെന്നും സതീശൻ വ്യക്തമാക്കി.
നമ്മൾ ഒരു പുഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിന് നൽകി എന്ന് പറവൂർക്കാർക്ക് അഭിമാനത്തോടെ പറയാമെന്ന് ചടങ്ങിനെത്തിയ സലീം കുമാർ പ്രതികരിച്ചു. വനവാസകൻ്റെ പട്ടാഭിഷേകമാണ് ഇവിടെ നടന്നത് എന്നും അദ്ദേഹം പറഞ്ഞു.
വി. ഡി. സതീശൻ ഒരു അത്ഭുതമാണ് എന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളില്ല. അദ്ദേഹത്തിൻ്റെ സ്വഭാവമാണ് അതിന് കാരണം എന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. ജനങ്ങളുടെ വോട്ട് നേടിയ ശേഷം ഞാൻ രാജാവും വോട്ട് ചെയ്തവർ പ്രജകളുമാണ് എന്ന് കരുതിയാൽ ദുഃഖിക്കേണ്ടി വരും. വി.ഡി. സതീശൻ അങ്ങനെയുള്ള ഒരാളല്ല എന്നത് കൊണ്ടാണ് ഈ പരിപാടിക്ക് വന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.