തിരുവനന്തപുരം: ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാനിൽ പോരാളിയായി നടൻ മോഹൻലാലും. കേരളത്തിൻ്റെ വലിയ പോരാട്ടത്തിൽ അണി ചേരുന്നുവെന്ന കുറിപ്പോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ മോഹൻലാൽ സമൂഹമാധ്യമ പേജിൽ പങ്കുവച്ചു. 'തൂഫാൻ വാരിയർ' എന്നാണ് മോഹൻലാൽ സ്വയം വിശേഷിപ്പിക്കുന്നത്.
തൂഫാന്‍ വാരിയര്‍ ബാഡ്ജ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മോഹന്‍ലാലിന് കൈമാറി. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസറായ ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഈ കൂടിക്കാഴ്ചയുടെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ലഹരി മാഫിയയുടെ വേരറുക്കുന്ന "ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ടി"ൽ നമുക്ക് പങ്കാളികളാകാം. "തൂഫാൻ വാറിയർ" ആയി ഞാനും കേരളത്തിൻ്റെ ഈ വലിയ പോരാട്ടത്തിൽ അണി ചേരുന്നു.
"l AM A TOOFAN WARRIOR"
കേരളത്തിന്‍റെ ഏറ്റവും വലിയ പ്രശ്നമാണ് നിരോധിത പുകയില ഉല്‍പന്നങ്ങളും ലഹരിയുമെന്ന് രമേശ് ചെന്നിത്തല മോഹന്‍ലാലിനോട് പറഞ്ഞു. അത് തടയാന്‍ പൊലീസ് സജീവമായി രംഗത്തിറങ്ങുമെന്നും അതിനോട് കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും സഹകരിക്കണമെന്നും തങ്ങള്‍ എത്രയോ കാലമായി ആഗ്രഹിക്കുന്ന കാര്യമാണ് താങ്കള്‍ നടപ്പാക്കുന്നത് എന്നുമായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. മോഹന്‍ലാല്‍ തന്‍റെ അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ ഈ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും രമേശ് ചെന്നിത്തലയോട് വിശദീകരിച്ചു. തുടര്‍ന്ന് ഓപറേഷന്‍ തൂഫാന്‍റെ ഭാഗമായി ഉടന്‍ നടക്കാനുള്ള പ്രവര്‍ത്തനങ്ങളും രമേശ് ചെന്നിത്തല വിശദീകരിച്ചു. ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.