ആലപ്പുഴ: ചേര്‍ത്തല പൊലീസ് പിടിച്ചെടുത്ത മോന്‍സൺ മാവുങ്കലിന്റെ വാഹനങ്ങള്‍ ആക്രിക്കാര്‍ക്ക് വിറ്റു. ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കിടന്ന വാഹനങ്ങളാണ് ആക്രിക്കാര്‍ക്ക് വിറ്റത്. ഒരു കാരവനും വിദേശ കാറുകളും അടക്കം ഏഴ് വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തിരുന്നത്.
മുംബൈയിലെ സിനിമ നടിയുടെ പേരിലുള്ള വാഹനവും ഇതിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ലേലം നടത്തിയെങ്കിലും രേഖകൾ കൈമാറുന്നതിലെ കാലതാമസം കാരണമാണ് വാഹനങ്ങൾ കൊണ്ടുപോകുന്നത് വൈകിയത്. ഇന്ന് രാവിലെ മൂന്ന് വാഹനങ്ങൾ കൊണ്ടുപോയി. ബാക്കിയുള്ള വാഹനങ്ങൾ നാളെ കൊണ്ടുപോകും.
ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിലെ മോൻസണെ പുരാവസ്തു വിൽപ്പനക്കാരനാണെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ ചേർത്തലയിലെ വീട്ടിലെത്തിയപ്പോഴാണ് ക്രൈം ബ്രാഞ്ച് മോൻസണെ പിടികൂടിയത്. 2017 ജൂൺ മുതൽ 2020 നവംബർ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറുപേർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.
കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശികളായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, പേരാമ്പ്ര സ്വദേശി ഇഎ സലീം, പന്തീരാങ്കാവ് സ്വദേശി എംടി ഷമീർ, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോൻ, തൃശൂർ വടക്കാഞ്ചേരി സ്വദേശി അനൂപ് വി അഹമ്മദ് എന്നിവരാണ് പരാതിക്കാർ.കൂടാതെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ മോൻസന് എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.