ഉണ്ണികൃഷ്ണൻ പോറ്റി Source: News Malayalam 24x7
KERALA

"ശിൽപ്പങ്ങൾക്ക് മങ്ങലുണ്ട്, സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നടത്താം"; 2020ലും ദേവസ്വം ബോർഡിനെ സമീപിച്ച് ഉണ്ണികൃഷ്ണൻ പോറ്റി; ദുരൂഹ ഇടപെടലുകൾ ന്യൂസ് മലയാളത്തിന്

പാളികൾ വീണ്ടും കടത്താൻ ശ്രമിച്ചത്, സ്ഥാപിച്ച് മൂന്നുമാസം കഴിഞ്ഞ് ഉടൻ ആണെന്നും വിവരമുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ദുരൂഹ ഇടപെടലുകളുടെ കൂടുതൽ വിശദാംശങ്ങൾ ന്യൂസ് മലയാളത്തിന്. 2020ലും സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണി നടത്താമെന്ന് വാഗ്ദാനം ചെയ്ത് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിനെ സമീപിച്ചു. ശില്പങ്ങൾക്ക് മങ്ങൽ ഉണ്ടെന്നും അറ്റകുറ്റപ്പണി നടത്താമെന്നും വാഗ്ദാനം ചെയ്തായിരുന്നു ദേവസ്വം ബോർഡിനെ സമീപിച്ചത്. പാളികൾ വീണ്ടും കടത്താൻ ശ്രമിച്ചത്, സ്ഥാപിച്ച് മൂന്നുമാസം കഴിഞ്ഞ് ഉടൻ ആണെന്നും വിവരമുണ്ട്. എന്നാൽ ഈ വാഗ്ദാനം ദേവസ്വം ബോർഡ് സ്വീകരിച്ചില്ല.

2020 ഫെബ്രുവരിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് വീണ്ടും കത്ത് നൽകിയതെന്നാണ് വിവരം. വീണ്ടും നീക്കം നടത്തിയത് സ്വർണപ്പാളിയിൽ തിരിമറി നടത്താനെന്നാണ് സംശയം. എന്നാൽ വിവാദ സ്പോൺസറുടെ വാഗ്ദാനം ബോർഡ് നരാകരിക്കുകയായിരുന്നു. ദ്വാരപാലക ശിൽപ്പങ്ങൾക്ക് സ്വർണം പൂശാനായി സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി കോടികൾ പിരിച്ചെടുത്തുവെന്നും, വിദേശരാജ്യങ്ങളിൽ നിന്നുള്ള മലയാളികളായ അയ്യപ്പ ഭക്തരിൽ നിന്നും പണം പിരിച്ചുവെന്നും ദേവസ്വം ബോർഡ് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് സർക്കാർ. വിവാദത്തിൽ ദേവസ്വം ബോർഡും അന്വേഷണം നടത്തിയേക്കും. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയാണെന്നും അയ്യപ്പ സംഗമത്തെ എതിർത്തവരാണ് ആസൂത്രണത്തിന് പിന്നിലെന്നും പി.എസ്. പ്രശാന്ത് ആരോപിച്ചു.

2019ൽ ഉദ്യോഗസ്ഥതല വീഴ്ച ഉണ്ടായി എന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് സമ്മതിച്ചു. സ്വർണപ്പാളി സ്‌പോൺസർക്ക് കൈമാറിയതിൽ വീഴ്ച ഉണ്ടായി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്ത് വിടാൻ പാടില്ലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്ന് ദേവസ്വം ബോർഡിനും ധാരണയില്ലെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ സ്വർണം ഇടപാടുമായി ബന്ധപ്പെട്ടുള്ള രജിസ്റ്ററുകൾ കൃത്യമാണ്. എന്നാൽ ഇത് കോടതിയെ ധരിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. മുന്നിൽ വന്ന രേഖകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കോടതി വിമർശനം. സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡും അന്വേഷണം നടത്തിയേക്കും. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

SCROLL FOR NEXT