കണ്ണൂർ: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ. ചെരുപ്പിട്ട് വന്ന തന്നെ കോളനി എന്ന് വിളിച്ചുവെന്നും കാണാൻ ഗോത്ര വർഗക്കാരനെ പോലെയുണ്ടെന്ന് പരിഹസിച്ചുവെന്നും വിദ്യാർഥി.
സഹപാഠിയായ പെൺകുട്ടിയെ കൊണ്ട് ചെരുപ്പ് വച്ച് തല്ലിക്കാൻ ശ്രമിച്ചുവെന്നും പ്രതികരിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു. നിറം കൂടിയവരെ വെള്ളപ്പാറ്റയെന്ന് വിളിക്കുമെന്നും പെൺകുട്ടിയെ കറുത്ത പശുവെന്ന് വിളിച്ചു പരിഹസിച്ചുവെന്നും ക്ലാസിൽ വെച്ച് പൊട്ടിക്കരയാൻ പോലും പേടിച്ച കുട്ടി അധ്യാപകൻ പോയ ശേഷമാണ് കരഞ്ഞതെന്നും വിദ്യാർഥികൾ.
മെഡിക്കൽ കോളേജിലെ റാഗിങ് വിരുദ്ധ സമിതിയുടെ ചുമതല ഡോ. റാമിനാണ്. റാമിനെതിരെ മുമ്പും പരാതികളുണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ കഴിഞ്ഞ ദിവസങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. മുടിയും താടിയും നീട്ടി വളർത്തിയാൽ ശാരീരികമായി ഉപദ്രവിക്കുമെന്നും വിദ്യാർഥികളുടെ നിറം നോക്കിയും രക്ഷിതാക്കളുടെ സാമ്പത്തിക ശേഷി നോക്കിയും ആണ് ഡോ. റാം വിദ്യാർഥികളോട് പെരുമാറുന്നതെന്നുമാണ് കോളേജിലെ അവസാന വർഷ വിദ്യാർഥികൾ റാമിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്.
നിതിൻ്റെ മരണത്തിൽ നടത്തിയ പ്രതിഷേധത്തിൽ തങ്ങളെ നിരീക്ഷിക്കാൻ ആളെ വെച്ചെന്നും ഫോട്ടോയും ദൃശ്യങ്ങളും പകർത്തിയെന്നും കരിയർ ഇല്ലാതാക്കുമെന്ന് ഭയമുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. വിഷയത്തിൽ മാനേജ്മെൻ്റിൽ നിന്ന് പ്രതികരണമുണ്ടായില്ലെന്ന് മാനേജ്മെൻ്റുമായുള്ള ആദ്യഘട്ടം ചർച്ചയ്ക്ക് ശേഷം വിദ്യാർഥി പ്രതിനിധികൾ പറഞ്ഞു. തീരുമാനമെടുക്കാൻ കഴിയാത്ത ആളെ ചർച്ചയ്ക്ക് അയച്ചുവെന്ന് വിദ്യാർഥികൾ ആരോപിച്ചു.