KERALA

കേരള സഭയിലെ ആദ്യ സന്യാസിനി മദർ ഏലീശ്വയെ ഇന്ന് വാഴ്ത്തപ്പെട്ടവളായി ഉയർത്തും; മാർപാപ്പയുടെ പ്രതിനിധി മുഖ്യ കാർമികത്വം വഹിക്കും

മരിച്ച് 112 വർഷങ്ങൾക്ക് ശേഷമാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സഭയിലെ ആദ്യ സന്യാസിനിയും റ്റിഒസിഡി സന്യാസിനീ സഭാ സ്ഥാപികയുമായ മദർ ഏലീശ്വയെ ഇന്ന് വാഴ്ത്തപ്പെട്ടവളായി ഉയർത്തും. വൈകിട്ട് നാലരയ്ക്ക് എറണാകുളം വല്ലാർപാടം ബസലിക്കയിൽ വെച്ചാണ് ചടങ്ങുകൾ. ദിവ്യബലിയിൽ ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രതിനിധി മുഖ്യ കാർമികത്വം വഹിക്കും. മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാനായ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസാണ് മുഖ്യ കാർമികത്വം വഹിക്കുക. മരിച്ച് 112 വർഷങ്ങൾക്ക് ശേഷമാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്.

മദർ ഏലീശ്വയുടെ മധ്യസ്ഥതയിൽ സംഭവിച്ച അത്ഭുതം മാർപാപ്പ അംഗീകരിച്ചതിനു ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികൾ തിരുസംഘം പൂർത്തിയാക്കിയത്. പ്രഖ്യാപനത്തിൽ മാർപാപ്പ ഒപ്പുവച്ചതോടെയാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്തുന്നത്. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും.

വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും. അത്യുന്നത കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. തുടര്‍ന്ന് മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. അങ്ങനെ മദർ ഏലീസാ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടും.

SCROLL FOR NEXT