തിരുവനന്തപുരത്ത് ഒരു വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മ ജീവനൊടുക്കാനും ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍. തിരുമല പൊറ്റയില്‍ ക്രിസ്റ്റിയാണ് (26) ഒരു വര്‍ഷവും ഒരു മാസവുമായ മകള്‍ അന്നയെ കൊലപ്പെടുത്തിയത്. ഗുരുതരമായി മുറിവേറ്റ നിലയില്‍ കുഞ്ഞിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം തടയാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്ന് ക്രിസ്റ്റീന പൊലീസിന് മൊഴി നല്‍കി. നാല് ഗുളികകള്‍ കഴിച്ചെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ക്രീസ്റ്റിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ട് നാലോടെയാണ് അതിദാരുണമായ സംഭവം പുറംലോകം അറിഞ്ഞത്. എന്തോ പന്തികേട് തോന്നിയാണ് ക്രിസ്റ്റീനയുടെ ഭര്‍ത്താവ് അഭിജിത്തിന്റെ കുഞ്ഞമ്മയായ ജസീന്ത അമ്മയും കുഞ്ഞും ഉറങ്ങിയിരുന്ന മുറിയുടെ കതകില്‍ തട്ടി വിളിക്കുന്നത്. ഏറെ നേരത്തിനൊടുവില്‍ വാതില്‍ തുറന്ന ക്രിസ്റ്റീന, 'ഞാനെന്റെ കുഞ്ഞിനെ കൊന്നു' എന്ന് പറഞ്ഞു. ഇതു കേട്ടയുടന്‍ ജസീന്ത വേഗം കുഞ്ഞിനെ കൈയിലെടുത്ത് അലറിക്കരഞ്ഞു. നിലവിളികേട്ടെത്തിയ നാട്ടുകാർ കുഞ്ഞിനെ ആദ്യം പൊറ്റയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നാലെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. പക്ഷേ, മരണം തടയാനായില്ല.
ദേഹത്ത് രക്തം കട്ടപിടിച്ചിരുന്നതിനാൽ കൊലപാതകം മണിക്കൂറുകൾക്കു മുമ്പ് നടന്നതായാണ് വിവരം. കൊലപാതകം ചെയ്തത് താനാണെന്ന് പൊലീസിനോട് പറഞ്ഞ അമ്മ ക്രിസ്റ്റി കൊലചെയ്യാൻ ഉപയോഗിച്ച കത്തിയും കാട്ടിക്കൊടുത്തു. മലയിൻകീഴ് പൊലീസാണ് ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ക്രിസ്റ്റി മൊഴി നല്‍കി. നാല് ഗുളികകള്‍ കഴിച്ചെന്ന മൊഴിയില്‍ ക്രിസ്റ്റിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അത്തരം പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്ന് നാട്ടുകാരും പ്രാദേശിക ജനപ്രതിനിധികളും പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.