മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും. ഡാം തുറക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. 883 കുടുംബങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെയാണ് ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. 135.25 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം 136 അടിയിലാണ് ഡാം തുറക്കേണ്ടത്. ഇതോടെ ജില്ലാ കളക്ടർ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദേശം നൽകുകയായിരുന്നു.
ഡാം തുറക്കുന്നതോടെ 883 കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കുക. ഇവർക്കായി 20 ൽ അധികം ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഡാം പകൽ സമയത്ത് തുറക്കണമെന്ന് തമിഴ്നാടിനോട് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ട് തുറക്കേണ്ട സാഹചര്യം വന്നാലും, പെരിയാറിൽ ജലനിരപ്പ് കുറഞ്ഞുനിൽക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.