തൃശൂർ: ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ തീ ആളി പടരുന്നതാണ് കണ്ടെതെന്നും, ഉടനെ ഇറങ്ങിയോടുകയായിരുന്നു എന്നും മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ നിന്നും രക്ഷപ്പെട്ട സുന്ദരൻ. സ്റ്റോർ റൂമിന് സമീപത്ത് ഇരുന്നാണ് പടക്കം കെട്ടിയിരുന്നത് എന്ന് പാലക്കാട് പത്തിരിപ്പാല സ്വദേശി സുന്ദരൻ പറഞ്ഞു.
പിറകിൽ നിന്ന് വലിയ ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ തീ ആളി പടർന്ന് ഒന്നൊന്നായി കത്തുന്നതാണ് കണ്ടത്. പിറകിൽ ഷെഡ്ഡുകളായതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. മുന്നിൽ കണ്ട പാടത്തിലൂടെ ഇറങ്ങി ഓടുകയായിരുന്നു എന്നും സുന്ദരൻ മാധ്യമങ്ങളോട് പറഞ്ഞു.
നാളുകളായി സതീശന് ഒപ്പമാണ് ജോലി ചെയ്തിരുന്നത്. ഓരോ കുടിലിലും എത്ര പേര് വീതം ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് അറിയില്ല. അഞ്ച് കുടിലുകളിലായാണ് വെടിക്കെട്ട് ശാല പ്രവർത്തിച്ചിരുന്നത്. മൂന്ന് പേരാണ് സമീപത്ത് ഉണ്ടായിരുന്നത്. അതിൽ രണ്ട് പേർ വെള്ളം കുടിക്കാൻ പോയിരുന്നു. രക്ഷാ പ്രവർത്തകർ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നും സുന്ദരൻ പറഞ്ഞു.