സംസ്ഥാനത്തെ നഗരസഭാ ഭരണസമിതി തെരഞ്ഞെടുപ്പുകൾ പൂർത്തിയായി. 86 നഗരസഭകളിലെയും അധ്യക്ഷന്മാരെയും, ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുത്തു. നഗരസഭാ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇക്കുറി ശ്രദ്ധേയമായിരുന്നു.
എറണാകുളം തൃപ്പൂണിത്തുറ നഗരസഭാ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ബിജെപി ഭരണസമിതി അധികാരത്തിലെത്തി. അഡ്വ. പി.എൽ. ബാബുവാണ് അധ്യക്ഷൻ. 21 വോട്ടാണ് ലഭിച്ചത്. എൽഡിഎഫിനെ പിന്തുണക്കാൻ യുഡിഎഫ് തയ്യാറാകാതിരുന്നതോടെയാണ് ബിജെപി ഭരണത്തിലെത്തിയത്.
ബിജെപി ഭരണം നിലനിർത്തിയ പാലക്കാട്, പി. സ്മിതേഷ് ആണ് നഗരസഭാ ചെയർമാൻ. ബിജെപിയിൽ നിന്ന് എൽഡിഎഫ് അധികാരം പിടിച്ച പന്തളം നഗരസഭയിൽ എം.ആർ. കൃഷ്ണകുമാരി നഗരസഭാ ചെയർപേഴ്‌സണായി ചുമതലയേറ്റു.
കണ്ണൂർ തലശേരി നഗരസഭ ചെയർമാനായി ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ തലശേരി നഗരസഭ ചെയർമാനായിരുന്ന കാരായി ചന്ദ്രശേഖരൻ ജാമ്യ വ്യവസ്ഥ പ്രകാരം ജില്ലയിൽ പ്രവേശിക്കാനാവാത്തതിനെ തുടർന്ന് ചെയർമാൻ സ്ഥാനം രാജി വയ്ക്കുകയായിരുന്നു. 2021 നവംബർ 21നാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച് കാരായി ചന്ദ്രശേഖരനും കാരായി രാജനും കണ്ണൂർ ജില്ലയിൽ തിരികെ എത്തിയത്.
വയനാട് കൽപ്പറ്റയിൽ പണിയ സമുദായത്തിൽ നിന്നുള്ള വിശ്വനാഥൻ രാജ്യത്തെ ഏക നഗരസഭാ ചെയർമാനായി.
എറണാകുളം പെരുമ്പാവൂരിൽ ചുമതലയേറ്റ യുഡിഎഫ് ചെയർപേഴ്‌സൺ രാഹുകാലം കഴിയാൻ കാത്ത് നിന്നാണ് ഓഫീസിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തെ നാല് നഗരസഭകളിലും സിപിഐഎമ്മിനാണ് അധ്യക്ഷ സ്ഥാനം. കോട്ടയം ജില്ലയിലെ ആറ് നഗരസഭകളിലും യുഡിഎഫിന്റെ നേതൃത്വത്തിലുളള ഭരണസമിതി അധികാരത്തിലെത്തി.
ഇടുക്കി തൊടുപുഴ നഗരസഭ അധ്യക്ഷയായി മുസ്ലീം ലീഗിന്റെ സാബിറ ജലീലിൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ധാരണപ്രകാരം ആദ്യ രണ്ടുവർഷം ലീഗിനാണ് ചെയർപേഴ്‌സൺ സ്ഥാനം.
മലപ്പുറം ജില്ലയിലെ 12 നഗരസഭകളിൽ 11 ഇടത്തും യുഡിഎഫ് അധ്യക്ഷന്മാർ ചുമതലയേറ്റു. പൊന്നാനി മാത്രമാണ് ഇടതു മുന്നണി ഭരണത്തിലുള്ള നഗരസഭ. എറണാകുളം അങ്കമാലി നഗരസഭയിൽ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. കോൺഗ്രസ് അംഗം റീത്താ പോൾ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു.