തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യമില്ല. വിജിലൻസ് കോടതിയാണ് മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. സ്വർണക്കൊള്ള കേസിൽ അറസ്റ്റ് ചെയ്ത രണ്ടാമത്തെയാളാണ് മുരാരി ബാബു. സ്വർണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ബോധപൂർവമാണെന്നും ഇതിനായി ഒന്നാം പ്രതിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. മുരാരി ബാബുവിൻ്റെ റിപ്പോര്‍ട്ടിലാണ് ആദ്യമായി ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത്. 2024ല്‍ മുരാരി ബാബു എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരിക്കുമ്പോള്‍ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നൽകുകയായിരുന്നു.