കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും കുടുംബത്തെയും അധിക്ഷേപിച്ച സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കൂടുതൽ ശക്തമായ നടപടി വേണമെന്ന് മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയം. സാദിഖലി തങ്ങളെ അധിക്ഷേപിച്ചതിന് ഒമർ ഫൈസി മുക്കത്തിനെതിരെ നേതൃത്വം സ്വീകരിച്ച ശാസനാ നടപടി അപര്യാപ്തമാണെന്നും ഷാഫി അഭിപ്രായപ്പെട്ടു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പൈതൃകത്തിന്റെ പേരിൽ സമസ്തയെ വെല്ലുവിളിയ്ക്കുകയാണെന്ന ആരോപണം ഉന്നയിച്ച സമസ്ത നേതാവ് ഒമർ ഫൈസി മുക്കത്തിനെ സമസ്ത നേതൃത്വം ശാസിച്ചിരുന്നു. എന്നാൽ ശാസനയിൽ ഒതുങ്ങാതെ കൂടുതൽ ശക്തമായ നടപടി വേണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു. പാണക്കാട് കുടുംബത്തെ വിമർശിച്ച ഒമർ ഫൈസി മുക്കത്തിന് സമസ്തയുടെ മുശാവറ അംഗമാകാൻ അർഹതയില്ലെന്നും ഷാഫി വിമർശിച്ചു.
സിപിഐമ്മിന്റെ സ്വാധീനത്തെ തുടർന്നാണ് ഒരു വിഭാഗം സമസ്ത നേതാക്കൾ മുസ്ലീം ലീഗിനെതിരെ നിലപാട് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്. മുസ്ലീംലീഗ് നേതാക്കളെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ലെന്നും, താൻ മുസ്ലീം ലീഗ് പ്രവർത്തകൻ മാത്രമാണെന്നും ഒരു മതസംഘടനയുടെയും ഭാഗമല്ലെന്നും ഷാഫി ചാലിയം പറഞ്ഞു.