പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ 
KERALA

"ഇത്ര വലിയ വർഗീയത ആരും പറഞ്ഞിട്ടില്ല, പിന്നിൽ സർക്കാരിൻ്റേയും ഇടതുപക്ഷത്തിന്റെയും ആത്മവിശ്വാസക്കുറവ്"; സജി ചെറിയാനെതിരെ ലീഗ് നേതാക്കൾ

നാല് വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നവരല്ല ലീഗെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു

Author : പ്രണീത എന്‍.ഇ

കൊല്ലം: വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് മറുപടിയുമായി മുസ്ലീം ലീഗ് നേതാക്കൾ. നാല് വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നവരല്ല ലീഗെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വെച്ച് വിഭാഗീയത പ്രചരിപ്പിക്കുകയാണ് സിപിഐഎം എന്നും, ഇത് ജനങ്ങൾക്ക് മനസിലാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.

നാല് വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം നടത്തുന്നവരല്ലെന്നും, ലീഗിൻ്റെ ചരിത്രവും വർത്തമാനവും പറയുന്നത് മതേതരത്വം ആണെന്നുമാണ് ,സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന. ഇത്തരം പ്രസ്താവനകൾ നടത്തുന്നവർ ലീഗിനെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു. ലീഗിൻ്റെ ചരിത്രവും വർത്തമാനവും മതേതര്വത്തിൻ്റേയും മതസൗഹാർദത്തിൻ്റേയും പാരമ്പര്യമാണ് പറയുന്നത്. നാല് വോട്ടിന് വർഗീയ ദ്രുവീകരണം നടത്തുക എന്നത് ലീഗിൻ്റെ ലക്ഷ്യമില്ല. സൗഹാർദം പുലർത്തിക്കൊണ്ട് തന്നെ വോട്ട് ചോദിക്കാനുള്ള കഴിവ് ലീഗിനുണ്ടെന്നും അതില്ലാത്തവരാണ് രംഗം വഷളാക്കാൻ ശ്രമിക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ആത്മവിശ്വാസക്കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിൽ മാത്രം കേട്ട് പരിചരിച്ച കാര്യങ്ങളാണ് ഇതെല്ലാം. ഒരു ജനവിഭാഗത്തെ ടാർജറ്റ് ചെയ്യുന്ന പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടതുപക്ഷത്തിന് പ്രയോജനമെന്ന് ചോദിച്ച പി.കെ. കുഞ്ഞാലിക്കുട്ടി മലയാളിയുടെ മണ്ണിൽ ഇത് ചിലവാകില്ലെന്നും അഭിപ്രായപ്പെട്ടു.

"പേര് നോക്കി കാര്യം പറയുന്ന സ്ഥിതി കേരളത്തിലുണ്ടല്ലോ. മലപ്പുറത്തെ വൈസ് പ്രസിഡന്റ്‌ ആരെന്ന് നോക്കണം. നാനജാതി മതസ്ഥരെയും പരിഗണിക്കുന്നവരാണ് മുസ്ലീം ലീഗിൽ. തെക്കൻ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗ് പ്രതിനിധികളാണ് കൊല്ലത്തെത്തിയത്. ഏതൊക്കെ വിഭാഗത്തിൽനിന്ന് ആളുകൾ ഉണ്ടെന്ന കാര്യം അവരുടെ പേരുകൾ നോക്കിയാൽ മനസ്സിലാകും ," പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SCROLL FOR NEXT