തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയൻ്റെ നേതൃത്വത്തിൽ തന്നെയാണ് എൽഡിഎഫ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മത്സരിച്ചാലും മത്സരിച്ചില്ലെങ്കിലും നേതൃനിരയിലെ ഏറ്റവും പ്രധാനി പിണറായി വിജയനാണ് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ എൽഡിഎഫ് സജ്ജമാണ്. സംഘടനാപരമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ച് എൽഡിഎഫ് മുന്നോട്ടുപോകും. സിപിഐഎമ്മോ പാർട്ടിയോ സീറ്റ് വിഭജനം സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ല. അതേക്കുറിച്ചുള്ള ആരുടേയും വിശദീകരണങ്ങളിൽ ഒരു കഥയുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ആർഎസ്എസും ബിജെപിയും കേരളത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു എന്ന വാദം തെറ്റ്. കേരളത്തിൽ ബിജെപിക്കും എൻഡിഎക്കും കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ നേടിയ വോട്ട് പോലും നേടാനായില്ല. ഇപ്പോൾ എല്ലാ കുതന്ത്രങ്ങളും നേടിയിട്ടും അവർ എവിടെ നിൽക്കുന്നു എന്ന് എല്ലാവർക്കും അറിയാം. വർഗീയ ശക്തികൾക്ക് കേരളത്തിൻ്റെ മണ്ണിൽ സ്ഥാനമില്ല എന്നാണ് ജനങ്ങളുടെ മാനസികാവസ്ഥയെന്നും ഗോവിന്ദൻ പറഞ്ഞു.
സംഘപരിവാറിനെ നിശിതമായി എതിർത്തുകൊണ്ടല്ലാതെ കേരളത്തെ നിലനിർത്താനാകില്ല. വർഗീയ വിഷത്തിനെതിരായ പ്രതിരോധം കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും നടത്തുന്നുണ്ട്. രണ്ട് ടേം ഇളവിനെപ്പറ്റിയൊന്നും പാർട്ടി ഇതുവരെ ആലോചിച്ചു തുടങ്ങിയിട്ടില്ല. കോൺഗ്രസിൻ്റെ സ്ഥാനാർഥി നിർണയം സംഘർഷാത്മകം ആയിരിക്കും. ടേം വ്യവസ്ഥയിലെ ഇളവ് കഴിഞ്ഞ പ്രാവശ്യം തീരുമാനിച്ചതാണ്. ഓരോ തിരഞ്ഞെടുപ്പിലും മാനദണ്ഡം അതാത് സാഹചര്യം അനുസരിച്ചാണ് തീരുമാനിക്കുക. ആത്യന്തികമായി ഇതാണ് തീരുമാനം എന്നൊന്നില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.