ശബരിമല സ്വർണപാളി വിവാദത്തിൽ ആരോപണങ്ങൾ ഒന്നൊഴിയാതെ അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോപണമുന്നയിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ആഗോള അയ്യപ്പ സംഗമം അലങ്കോലപ്പെടുത്താൻ ഉള്ള ഊഹാപോഹമായാണ് വന്നത്. ഇടതുപക്ഷത്തിന് ഒരു ചില്ലി കാശിന്റെ ആവശ്യമില്ല. ആരെയും സംരക്ഷിക്കാനോ സംരക്ഷണം ഒരുക്കാനോ സിപിഐഎം ഇല്ല. അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ശബരിമലയിലെ കാര്യങ്ങൾ. വിജിലൻസല്ല ഏത് അന്വേഷണം വേണമെങ്കിലും നടക്കട്ടെ. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഏത് അന്വേഷണവും നടത്താം. കൃത്യമായ അന്വേഷണം വേണം, അതിന് കാലമൊന്നും പ്രശ്നമല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആർഎസ്എസ് ശതാബ്ദിയിൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെയും എം.വി. ഗോവിന്ദൻ വിമർശിച്ചു. ആർഎസ്എസ് പരിപാടി സംഘടിപ്പിക്കുന്നതിനെ വിമർശിക്കുന്നില്ല. എന്നാൽ നാണയവും സ്റ്റാമ്പും പുറത്തിറക്കിയിരിക്കുന്നു. തീവ്ര ഹിന്ദുത്വ അജണ്ട കൈകാര്യം ചെയ്യുന്ന ആർഎസ്എസിനു വേണ്ടി നാണയവും സ്റ്റാമ്പും പുറത്തിറക്കിയത് പ്രതിഷേധാർഹമാണ്. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് വർഗീയ താത്പര്യം സംരക്ഷിക്കുന്നതിന് ഗവൺമെൻറിനെ തന്നെ ഉപയോഗപ്പെടുത്തുന്നു. ഖജനാവിലെ പണം ഇത്തരം താല്പര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. കേന്ദ്രസർക്കാരിൻ്റേത് തെറ്റായ സമീപനമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വയനാട് പുനർനിർമാണത്തിനുള്ള കേന്ദ്ര ഫണ്ടിൽ മുണ്ടക്കൈ ദുരന്തബാധിതരെ വീണ്ടും അപമാനിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു. 260.56 കോടിയാണ് സഹായമായി നൽകുന്നത്. കേരളത്തോടും കേരളജനയോടും കാണിക്കുന്ന വിവേചനമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.