തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയതയ്ക്ക് എതിരായിരിക്കും ആഗോള അയ്യപ്പ സംഗമം. വിശ്വാസികൾക്ക് അനുകൂലവുമായിരിക്കും. വർഗീയവാദികൾ വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. ഈ വർഗീയതയെ എതിർക്കാൻ കെൽപ്പുള്ള വലിയൊരു വിഭാഗം വിശ്വാസികളാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
"സിപിഐഎം ആഗോള അയ്യപ്പ സംഗമത്തിന് ഒപ്പമുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പരിപാടി നടത്തുന്നതിൽ പാർട്ടിക്ക് യാതൊരു തർക്കവുമില്ല. വിശ്വാസികൾ നിലനിൽക്കുന്ന സമൂഹമാണിത്. കമ്മ്യൂണിസ്റ്റുകാരിൽ ഉൾപ്പെടെ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസികൾക്ക് വിശ്വാസികളുടെ നിലപാട് സ്വീകരിക്കാം. അവിശ്വാസികൾക്ക് അവിശ്വാസികളുടെ നിലപാട് സ്വീകരിക്കാം. അമ്പലത്തിൽ പോകേണ്ടവർക്ക് പോകാം പോകേണ്ടാത്തവർ പോകേണ്ട. താത്വിക അവലോകനത്തിന് പോയിട്ടില്ല", എം.വി. ഗോവിന്ദൻ.
സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായമാണ് എന്നാണ് താൻ പറഞ്ഞതെന്നും, അടഞ്ഞ അധ്യായം എന്നല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വർഗീയവാദികൾ വർഗീയ നിലപാട് സ്വീകരിക്കും എന്നതിന്റെ തെളിവാണ് ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും ആഗോള അയ്യപ്പ സംഗമത്തിനെതിരായ നിലപാട്. വിശ്വാസികളുടെ ഏത് കൂട്ടായ്മയെയും എതിർക്കേണ്ടതില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ നിലപാടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.