കത്ത് വിവാദത്തിൽ നിയമപോരാട്ടത്തിനൊരുങ്ങി സിപിഐഎം. മുഹമ്മദ് ഷർഷാദിനെതിരെ എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. സിപിഐഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതി ചോർന്നതിന് പിന്നിൽ എം.വി. ഗോവിന്ദൻ്റെ മകൻ ശ്യാമാണെന്ന് ഷർഷാദ് ആരോപിച്ചിരുന്നു.
പരാതി ചോരാനുള്ള ഒരേ ഒരു മാർഗം ശ്യാം മാത്രമാണ്. രാജേഷ് കൃഷ്ണയുടെ ഭീഷണിക്ക് വഴങ്ങിയാവും ശ്യാം കത്ത് ചോർത്തിയതെന്നും ഷർഷാദ് പറഞ്ഞിരുന്നു. ശ്യാമിൻ്റെ ചില കാര്യങ്ങൾ രാജേഷിന്റെ കയ്യിലുണ്ട്. എം. വി. ഗോവിന്ദൻ്റെ പാർട്ടി സെക്രട്ടറി സ്ഥാനം നഷ്ടമാകുമെന്ന് കരുതി ശ്യാം ചെയ്തതാവാം. രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട പരാതികൾ മദ്രാസിൽ വെച്ച് എം. വി. ഗോവിന്ദനോട് പറഞ്ഞിരുന്നു.പിന്നീട് എകെജി സെൻ്ററിൽ എത്തിയപ്പോൾ കാണാൻ തയ്യാറായില്ലെന്നും ആരോപണത്തിൽ ഉന്നയിച്ചു.
രാജേഷ് കൃഷ്ണയ്ക്ക് എതിരെയായിരുന്നു ഷർഷാദ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. തനിക്ക് പരാതി കൊടുത്തതിന് പിന്നാലെ രാജേഷ് കൃഷ്ണ ഷർഷാദിനെതിരെയും ചില മാധ്യമസ്ഥാപനങ്ങൾക്കെതിരെയും ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ട കേസ് നൽകി. ഷർഷാദ് പാർട്ടിക്ക് കൊടുത്ത പരാതിയുടെ പകർപ്പും ഒപ്പം വെച്ചാണ് രാജേഷ് ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ സിപിഐഎമ്മിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടാകുന്നത്.