കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പിൽ പാർട്ടിക്കെതിരെ പോരിനിറങ്ങിയ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെതിരെ നടപടിയിലേക്ക് സിപിഐഎം. പാർട്ടിയുടെ ഒരു ഫണ്ടും നഷ്ടമായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ അറിയിച്ചു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ പറഞ്ഞത്. അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും എം.വി. ജയരാജൻ പറഞ്ഞു. കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിയിലേക്ക് തന്നെ സിപിഐഎം കടന്നേക്കുമെന്നാണ് വിവരം. സിപിഐഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി യോഗം നാളെ ചേരുന്നുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, എം.വി. ജയരാജൻ എന്നിവർ കമ്മിറ്റിയിൽ പങ്കെടുക്കും.
അതേസമയം, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് പിരിവിൻ്റെ ഉപയോഗിച്ച രസീതുകൾ ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്ന് വി. കുഞ്ഞികൃഷ്ണൻ ജയരാജന് മറുപടി നൽകി. രസീതുകൾ തിരിച്ചുവരാത്ത സാഹചര്യത്തിൽ എങ്ങനെയാണ് പാർട്ടിക്ക് പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് നേതൃത്വം പറയുന്നതെന്ന് കുഞ്ഞികൃഷ്ണൻ ചോദിച്ചു. സംഘടനാതത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ തിരുത്താനും തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനുമുള്ള അധികാരം നേതൃത്വത്തിനാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
താൻ കോടിയേരിക്കെതിരെ ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നതിനാൽ അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ അറിയിച്ചിരുന്നുവെന്നും രേഖാമൂലം എഴുതി നൽകിയിരുന്നു എന്നുമാണ് പറഞ്ഞതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടത് കോടിയേരി അല്ല, ജില്ലാ നേതൃത്വമാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഒരു ഏരിയാ കമ്മിറ്റി മെമ്പറും രണ്ട് ലോക്കൽ കമ്മിറ്റി മെമ്പർമാരും ചേർന്ന് കഴിഞ്ഞ ദിവസം തനിക്കെതിരെ ഗൂഢാലോചന നടത്തിയതിൻ്റെ വിവരം തനിക്ക് ലഭിച്ചിട്ടുണ്ട്. അതിൻ്റെ ഫലമായാണ് തനിക്കെതിരെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ആളുകളെ വെളിപ്പെടുത്തുന്നില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.