KERALA

"അവശേഷിപ്പിക്കുന്നത് ഒരു പൊതുസേവകൻ ഒരിക്കലും എന്തായി തീരരുത് എന്നതിൻ്റെ ഉദാഹരണം"; വിരമിക്കല്‍ ദിനത്തിലും എ. ജയതിലകിനെ വിടാതെ എന്‍. പ്രശാന്ത്

പദവികളിൽ നിന്നുള്ള ഈ പടിയിറക്കം, ഒരർഥത്തിൽ ജീവിച്ചിരിക്കുമ്പോഴുള്ള മരണം തന്നെയാണ് എന്നും എന്‍. പ്രശാന്ത് കുറിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിരമിക്കല്‍ ദിനത്തിലും ചീഫ് സെക്രട്ടറി എ. ജയതിലകിനെ വിടാതെ എന്‍. പ്രശാന്ത്. ഫേസ്ബുക്ക് പോസ്റ്റിൽ കുറിപ്പ് പങ്കുവച്ച് കൊണ്ടാണ് പ്രശാന്തിൻ്റെ പ്രതികരണം. ധർമ്മോ രക്ഷതി രക്ഷിതഃ, അധികാരത്തിൻ്റെ ശീതളഛായയിൽ മതിമറന്നു ജീവിക്കുന്നവർ പലപ്പോഴും ഓർക്കാതെ പോകുന്ന ഒരു നിസ്സാരകാര്യമുണ്ട്-തലമുറകളായി നമ്മൾ കണ്ടുപോന്ന ഈ അധികാരക്കസേരകളൊക്കെയും വെറും താൽക്കാലിക താവളങ്ങൾ മാത്രമാണെന്ന സത്യം എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.

"അധികാരത്തിൻ്റെ ആ മരീചിക ഒഴിഞ്ഞുപോകുമ്പോൾ കസേരത്തിലേക്ക് മറ്റൊരാൾ വന്നിരിക്കും, നാമപ്പലകകൾ അഴിച്ചുമാറ്റപ്പെടും. ഇന്നലെവരെ ഉത്തരവുകൾ കേട്ട് വിറങ്ങലിച്ചുനിന്ന ആ വരാന്തകൾ ഒരൊറ്റ രാത്രികൊണ്ട് ആ പഴയ കാൽപെരുമാറ്റങ്ങളുടെ ഓർമ്മകളെപ്പോലും പാടെ തുടച്ചുമാറ്റും. പദവികളിൽ നിന്നുള്ള ഈ പടിയിറക്കം, ഒരർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോഴുള്ള മരണം തന്നെയാണ്", എന്‍. പ്രശാന്ത് കുറിച്ചു.

വിരമിക്കൽ ദിനത്തിൽ നമ്മുടെ സംസ്കാരം നമ്മോട് ആവശ്യപ്പെടുന്നത് ആത്മസംയമനമാണ്. അധികാരമില്ലാതായി മാറുന്ന ഒരു മനുഷ്യൻ്റെ വീഴ്ചയെ അശ്ലീലമായി ആഘോഷിക്കാതിരിക്കാനുള്ള മാന്യത നാം കാണിക്കണം. എന്നാൽ ക്ഷമിക്കുക എന്നതിന് ചരിത്രത്തിൻ്റെ താളുകൾ കീറിക്കളയുക എന്ന് അർഥമില്ല. വരുംതലമുറയ്ക്ക് നന്മയും തിന്മയും വേർതിരിച്ചറിയാനുള്ള ബോധമുണ്ടാകണം. ഭയത്തെ ഒരിക്കലും ബഹുമാനമായും, ഭീരുക്കളുടെ മൗനത്തെ സമ്മതമായും, പിടിക്കപ്പെടാതിരുന്നതിനെ വിശുദ്ധിയായും ആരും വ്യാഖ്യാനിക്കരുത്. വ്യക്തിപരമായി ക്ഷമിക്കുമ്പോൾ തന്നെ, സമയമെടുത്തിട്ടാണെങ്കിലും നിയമലംഘനങ്ങൾക്ക് നടപടി ഉണ്ടാവുക തന്നെ വേണം. ധർമ്മം പുനഃസ്ഥാപിക്കപ്പെടുക തന്നെ വേണമെന്നും എൻ. പ്രശാന്ത് ചൂണ്ടിക്കാട്ടി.

SCROLL FOR NEXT