തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശുപാർശകളൊന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. പിഎം ശ്രീയിൽ എടുത്ത നിലപാടിൽ സർക്കാർ പിറകോട്ട് പോയിട്ടില്ലെന്നും യുഡിഎഫിന്റെ നിലപാട് സുവ്യക്തമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. തർക്കവും പ്രശ്നങ്ങളും ഉള്ള വിഷയങ്ങളിലെ പരിശോധന ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ അപകട ഇൻഷുറൻസ് തുടരുമോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. നയപ്രഖ്യാപനം എന്നാൽ ഒരു സർക്കാരിൻ്റെ സമീപനമാണ്. അതിൻ്റെ ഭാഗമായാണ് ആർത്തവ അവധി പ്രഖ്യാപിച്ചത്. ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരുമുണ്ട് അല്ലാത്തവരുമുണ്ട്. എല്ലാവർക്കും അവധി എന്ന് പറയുന്നില്ല. വലിയ ബുദ്ധിമുട്ടുള്ളവർക്ക് ഇളവ് എന്നതാണ് ഉദ്ദേശിച്ചതെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
സ്കൂളുകളിൽ ഒരു ദിവസം കളർ വസ്ത്രം ആക്കണമോ എന്നതിൽ ആലോചനയുണ്ടെന്നും വിദ്യാഭ്യാസമന്ത്രി. ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ. കുട്ടികൾക്ക് അങ്ങനെയൊരു ആവശ്യമുണ്ട്. ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനം പ്രഖ്യാപിക്കൂ. ഒരു ദിവസം സ്വാതന്ത്ര്യം വേണം എന്ന് കുട്ടികൾ പറയുന്നത് ന്യായമാണ്. ഒരു ദിവസം കളർ വസ്ത്രം വേണമെന്നതിനോട് വ്യക്തിപരമായി യോജിക്കുന്നുണ്ടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി 42 ലക്ഷത്തോളം കുട്ടികൾ ഇന്ന് സ്‌കൂളുകളിലെത്തിയെന്നും ഇതിൽ 3,14,000 കുട്ടികൾ ആദ്യമായാണ് സ്‌കൂളിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.