തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് ചിദംബരത്തെ റെയിൽവേ ട്രാക്കിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് മണക്കാട് സ്വദേശി ഹസീന ബീവിയെ ഭർത്താവ് സുരേഷ് കൊലപ്പെടുത്തിയത്. വാക്കേറ്റത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. കുറ്റകൃത്യത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട സുരേഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇന്നലെ വൈകുന്നേരം കരമന ഭാഗത്ത് നിന്നും ഇയാളുടെ ഫോൺ കണ്ടെത്തിയിരുന്നു. കൂടാതെ ജീവനൊടുക്കുന്ന കാര്യം മൂത്ത മകളെ വിളിച്ച് പറയുകയും ചെയ്തിരുന്നു. സുരേഷിൻ്റെ കാർ എന്ന് സംശയിക്കുന്ന വാഹനം ബാലരാമപുരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. മണ്ണന്തല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.