കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിട്ടുള്ള സർക്കാർ വിജ്ഞാപനം ഉടൻ. വി.ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സിബിഐയ്ക്ക് കൈമാറുന്ന ആദ്യത്തെ കേസാണിത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് സിബിഐയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.
പത്തനംതിട്ട സ്വദേശിയായ കെ. നവീൻ ബാബുവിനെ ഒക്ടോബർ 15നാണ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റമായതിനെ തുടർന്ന് തലേന്ന് നടന്ന യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് കാണിച്ച് പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണ റിപ്പോർട്ട് തലശേരി കോടതിയിൽ സമർപ്പിച്ചിരുന്നു. നവീൻ ബാബുവിൻ്റെ ഭാര്യ സമർപ്പിച്ച ഹർജിയെ തുടർന്ന് കോടതി നിർദേശിച്ച നാല് പ്രധാന കാര്യങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ടുള്ള അന്വേഷണ റിപ്പോർട്ടാണ് സമർപ്പിച്ചത്.
ഗൂഢാലോചന, യാത്രയയപ്പ് യോഗത്തിലെ വിവാദങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും, ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു.