KERALA

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിൻ്റെ മരണം; ഡോ.ബിന്ദു സുന്ദറിന് സസ്പെൻഷൻ

ചികിത്സാ പിഴവ് പരാതിക്ക് പിന്നാലെയാണ് ആരോഗ്യ വകുപ്പിൻ്റെ നടപടി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തു. ഡോക്ടർക്കെതിരെ ചികിത്സ പിഴവ് ആരോപിച്ച് പരാതി വന്നതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിൻ്റെ നടപടി. ചികിത്സാ പിഴവിന് പുറമേ കൈക്കൂലി ആരോപണവും ഡോക്ടർക്കെിരെ ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിലും അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പാലോട് സ്വദേശി നിരഞ്ജനയുടെയും ബിനിലിൻ്റെയും കുഞ്ഞ് പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ മരിച്ചത്. എന്നാൽ ശസ്ത്രക്രിയ താൻ നടത്തിയത് അല്ലെന്ന് പറഞ്ഞ് ഡോക്ടർ ഒഴിഞ്ഞ് മാറുകയാണ് ഉണ്ടായതെന്ന് ബിനിൽ പറഞ്ഞു. ലേബർ റൂമിൽ ഡോക്ടറുടെ കൂടെ ഉണ്ടായിരുന്ന നേഴ്സുമാരോട് അന്വേഷിച്ചപ്പോൾ ഡോ. ബിന്ദു സുന്ദർ തന്നെയാണ് ശസ്ത്രക്രിയ നടത്തിയെന്ന് പറഞ്ഞെന്നും ബിനിൽ വ്യക്തമാക്കിയിരുന്നു.

ആരോപണം ഉയർന്നതിന് പിന്നാലെ നെടുമങ്ങാട് സ്വദേശി സൽമാനും ബിന്ദു സുന്ദറിനെതിരെ അനാസ്ഥ ആരോപിച്ച് രംഗത്തെത്തിയിരുന്നു. പ്രസവവേദനയുമായി സഹായമഭ്യർഥിച്ച ഭാര്യയോട് മോശമായി പെരുമാറിയെന്നും, ലേബർ റൂമിലേക്ക് മാറ്റാതെ സ്വന്തം നിലയിൽ വാർഡിൽ തന്നെ പ്രസവിക്കേണ്ടി വന്നു എന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സൽമാൻ ആരോപിച്ചു.

ഇതിനുപിന്നാലെയാണ് ചികിത്സയ്ക്കായി ഡോക്ടർ പണം ആവശ്യപ്പെട്ടിരുന്നുവെന്ന് ബിനിൽ ആരോപണം ഉന്നയിച്ചത്. പ്രസവ ശസ്ത്രക്രിയ്ക്ക് മുൻപ് ഡോക്ടർ കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഡോക്ടറുടെ സ്വകാര്യ മുറിയിൽ എത്തി രണ്ട് തവണകളായി 5000രൂപ നൽകിയിട്ടുണ്ടെന്ന് ബിനിൽ വെളിപ്പെടുത്തിയിരുന്നു.

SCROLL FOR NEXT