സിബിഐ പ്രത്യേക കോടതി Source: News Malayalam 24x7
KERALA

പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ്‌ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ളത് 950 പേരെന്ന് എൻഐഎ; ലിസ്റ്റിൽ ജില്ലാ ജഡ്ജിയും

കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് 'ഹിറ്റ്ലിസ്റ്റ്' വിവരമുള്ളത്

Author : ന്യൂസ് ഡെസ്ക്

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുണ്ടെന്ന് എൻഐഎ. കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് 'ഹിറ്റ്ലിസ്റ്റ്' വിവരമുള്ളത്. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്ന് 240 പേരുടെ പട്ടിക കണ്ടെടുത്തു. അയൂബിന്റെ വീട്ടിൽ നിന്ന് 500 പേരുടെയും പെരിയാർവാലിയിൽ നിന്ന് 232 പേരുടെ പട്ടികയും ലഭിച്ചെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഒളിവിലുള്ള പിഎഫ്ഐ പ്രവർത്തകനായ അബ്ദുൾ വഹദിൽനിന്ന് 5 പേരുടെയും പട്ടിക ലഭിച്ചിട്ടുണ്ട്. ഹിറ്റ്‌ലിസ്റ്റിൽ ഒരു ജില്ലാ ജഡ്ജിയും ഉൾപ്പെട്ടിട്ടുണ്ട്.

വിവിധ കേസുകളിൽ പിടിയിലായ പിഎഫ്ഐ പ്രവർത്തകരിൽനിന്നാണു ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങൾ എൻഐഎയ്ക്കു ലഭിച്ചത്. ഹിറ്റ്ലിസ്റ്റിന് പിന്നിൽ ഒരു സംഘം പ്രവർത്തിച്ചിരുന്നുവെന്നും ആക്രമണം സംഘടിപ്പിക്കാൻ ഇവർക്ക് പ്രത്യേക പരിശീലനം അടക്കം നൽകിയിരുന്നുവെന്നും കണ്ടെത്തിയെന്നാണ് എൻഐഎ പറയുന്നത്. ആലുവയിലെ പെരിയാർവാലി ക്യാംപസിലാണ് പിഎഫ്ഐ ആയുധപരിശീലനം നടത്തിയിരുന്നതെന്ന് എൻഐഎ പറയുന്നു.

പിഎഫ്ഐ കേസിലെ നാല് പ്രതികൾ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് ഹിറ്റ്ലിസ്റ്റ് വിവരങ്ങളുള്ളത്. എതിരാളിയുടെ ഫോട്ടോ, വയസ്, പ്രവര്‍ത്തിക്കുന്ന സംഘടന അതിലെ ചുമതല, റൂട്ട് മാപ്പ്, വീട്ടുകാരുടെ വിവരങ്ങളടക്കം ഹിറ്റ്ലിസ്റ്റിലുണ്ട്. നിലവിൽ പിഎഫ്ഐയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് കേരളത്തിൽ എൻഐഎ അന്വേഷിക്കുന്നത്.

SCROLL FOR NEXT