ആര്യാടൻ ഷൗക്കത്ത്, പി. വി. അൻവർ, എം. സ്വരാജ്, മോഹൻ ജോർജ് Source : Facebook
KERALA

നിലമ്പൂരിൽ പ്രചാരണം അവസാന ലാപ്പിൽ; പ്രതീക്ഷയുടെ കൊടുമുടി കയറി മുന്നണികൾ

എം. സ്വരാജ് അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ കുടുംബത്തെ സന്ദർശിച്ചു. പ്രകാശിന്റെ എടക്കരയിലെ വീട്ടിൽ എത്തിയാണ് കുടുംബത്തെ കണ്ടത്

Author : ന്യൂസ് ഡെസ്ക്

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ നിലമ്പൂരിൽ പ്രചാരണം പരകോടിയിൽ. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ കുടുംബത്തെ സന്ദർശിച്ചു. വി.വി. പ്രകാശിന്റെ എടക്കരയിലെ വീട്ടിൽ എത്തിയാണ് എം. സ്വരാജ് കുടുംബത്തെ കണ്ടത്. വി.വി. പ്രകാശിന്റെ വീട്ടലെത്തിയത് സൗഹൃദ സന്ദർശനത്തിന് മാത്രമെന്ന് സ്വരാജ് പ്രതികരിച്ചു.

വി.വി. പ്രകാശിൻ്റെ കുടുംബത്തെ സന്ദർശിച്ച് എം. സ്വരാജ്

പൊതുപ്രവർത്തനരംഗത്തെ പ്രത്യേക ശൈലി ഉള്ള ആളായിരുന്നു വി.വി. പ്രകാശെന്ന് കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെ സ്വരാജ് പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും പ്രധാന ഭാരവാഹികളിൽ ഒരാളായിരുന്നു. കെഎസ്ആർടിസി ബസിൽ വെച്ചാണ് വർഷങ്ങൾക്ക് മുൻപ് പ്രകാശിനേയും കുടുംബത്തെയും പരിചയപ്പെട്ടത്. വ്യത്യസ്തനായ കോൺഗ്രസ് നേതാവായിരുന്നു. വീടിനടുത്ത് ചില പരിപാടികൾക്ക് വന്നപ്പോൾ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു. തൻ്റെ സന്ദർശനം ഏതെങ്കിലും ചർച്ചയ്ക്ക് സ്കോപ്പ് ഉള്ളതല്ലെന്നും സ്വരാജ് പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥി വരാത്ത കാര്യം തനിക്കറിയില്ല. കുടുംബത്തോട് യുഡിഎഫ് സ്ഥാനാർഥി വരാത്ത കാര്യം സംസാരിച്ചിട്ടില്ല. വളരെ അടുപ്പം ഉള്ളവരോട് വോട്ട് ചോദിക്കാറില്ല. വി.വി. പ്രകാശിന്റെ കുടുംബവുമായി നേരത്തെ തന്നെ ബന്ധമുണ്ട്. രാഷ്ട്രീയ ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടി അല്ല വീട് സന്ദർശിച്ചതെന്നും സ്വരാജ് പറഞ്ഞു.

ഇറ്റലിയിൽ ജനിച്ചവർ ഇന്ത്യയിൽ മത്സരിച്ചത് ചോദ്യം ചെയ്തിട്ടില്ലെന്നും, ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും സ്വരാജ് പറഞ്ഞു. വയനാട് എംപി ഏതു നാട്ടുകാരിയാണെന്ന് നമ്മൾ ചോദിച്ചിട്ടില്ല. ഇരട്ട വാദം ഉന്നയിക്കുന്നവർക്കുള്ള മറുപടിയാണിത്. തന്റെ ജീവിതത്തിലെ ഒരു ദശാബ്ദ കാലം ജീവിച്ചത് പോത്തുകല്ലിലാണ്. പുതിയ നിലമ്പൂർ മണ്ഡലത്തിലും പഴയ മണ്ഡലത്തിലും ജീവിച്ചിട്ടുള്ള ആളാണ് താനെന്നും സ്വരാജ് പറഞ്ഞു.

അവസാന മണിക്കൂറുകളിലും മലയോര ജനതയുടെ ജീവിത പ്രശ്നങ്ങളും ജമാഅത്തെ ഇസ്ലാമി ബന്ധവും പി.വി. അൻവർ ഫാക്ടറും നിലമ്പൂരിൽ സജീവ ചർച്ച വിഷയമായി നിലനിൽക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണയെ ന്യായീകരിച്ചതും വികസന പ്രവർത്തനങ്ങൾക്കൊപ്പം തന്നെ എൽഡിഎഫ് സജീവ ചർച്ചയിൽ നിലനിർത്തുകയാണ്. വിഷയത്തിൽ വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പ്രതികരിക്കാൻ തയാറാകാത്തത് ജമാഅത്ത് വിഷയത്തിൽ നിന്ന് തടി തപ്പാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.

പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ പൂർത്തിയായതോടെ ആവേശം ഇരട്ടിയായിട്ടുണ്ട് യുഡിഎഫ് ക്യാംപിൽ. ജമാഅത്തെ ഇസ്‌ലാമി പിന്തുണ വിവാദമൊന്നും തങ്ങളെ ബാധിക്കില്ലെന്നും പാലക്കാട് ആവർത്തിക്കുമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു.

നൂറ് കണക്കിന് പ്രവർത്തകരെ അണി നിരത്തി ഏഴ് മണിക്കൂർ നീളുന്ന റോഡ് ഷോ നടത്തി അൻവർ ഇരു മുന്നണികളെയും ഞെട്ടിച്ചിട്ടുണ്ട്. പി.വി. അൻവർ ജയ പരാജയങ്ങളെ ബാധിക്കുന്ന ഘടകമല്ലെന്ന് ഇരു മുന്നണികളും ആവർത്തിക്കുമ്പോഴും അൻവർ പിടിക്കുന്ന വോട്ട് നിർണായകമാകും. മലയോര മേഖലയിലെ ജനങ്ങളുടെ വിഷയങ്ങളിൽ കൂടുതൽ ഊന്നൽ കൊടുക്കാനാണ് അവസാന ഘട്ടത്തിൽ അൻവറിൻ്റെ ശ്രമം.

SCROLL FOR NEXT