നിമിഷ പ്രിയ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ Source: Facebook/ Nimisha Priya, Kanthapuram A.P. Aboobacker Musliyar
KERALA

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു; കാന്തപുരത്തിൻ്റെ ഇടപെടൽ ഫലം കണ്ടു

കൊല്ലുന്നതിന് പകരം പ്രായശ്ചിത്തം ചെയ്താൽ മതിയെന്ന മതനിയമം പ്രയോജനപ്പെടുത്താനാണ് തൻ്റെ നീക്കമെന്ന് കാന്തപുരം മുസ്ലിയാർ വിശദീകരിച്ചു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കാന്തപുരത്തിൻ്റെ ഇടപെടൽ ഫലം കണ്ടതോടെ നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചുള്ള യെമൻ സർക്കാരിൻ്റെ ഉത്തരവിറങ്ങി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഈ ഉത്തരവ് ലഭിച്ചതെന്ന് കാന്തപുരം വിഭാഗം നേതാക്കൾ അറിയിച്ചു. അതേസമയം, ദിയാധനം സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമായില്ല. ന്യൂസ് മലയാളമാണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന നീക്കം യെമൻ സർക്കാർ നിർത്തിവെച്ചതായി ഇന്ത്യൻ സർക്കാരും സ്ഥിരീകരിച്ചു. റിയാദിലെ ഇന്ത്യൻ എംബസി വധശിക്ഷ നീട്ടിവെച്ച കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥർ ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും ബന്ധപ്പെട്ടുവരുന്നുണ്ട്.

നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. യെമൻ ജഡ്ജിമാരുമായും മതപണ്ഡിതരുമായും കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ ചർച്ച നടത്തിയിരുന്നു.

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി താൻ ഇടപെട്ടത് ജനങ്ങൾക്ക് നന്മ ചെയ്യൽ കർത്തവ്യമാണെന്ന ബോധ്യത്തിലാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിശദീകരിച്ചു. ഇസ്ലാം വർഗീയ പ്രസ്ഥാനമല്ലെന്ന് ലോകത്തിന് പഠിപ്പിച്ചു കൊടുക്കലാണ് ലക്ഷ്യമെന്നും കാന്തപുരം പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ടതിന് ശേഷമാണ് കാന്തപുരത്തിന്റെ ആദ്യ പ്രതികരണം.

"വധശിക്ഷയ്ക്ക് പകരം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ദിയാധനം നൽകി പ്രായശ്ചിത്തം നടത്താൻ ഇസ്‌ലാമിൽ വ്യവസ്ഥയുണ്ടെന്നും ഇതനുസരിച്ചാണ് ഞങ്ങൾ അവിടെയുള്ള പണ്ഡിതരുമായും ജഡ്‌ജിമാരുമായും സംസാരിച്ചത്. ചർച്ചകൾ പുരോഗമിക്കുകയാണ്. മരിച്ചയാളുടെ കുടുംബങ്ങൾ സമ്മതിക്കാതെ പ്രതിക്ക് വധശിക്ഷ ഒഴിവാക്കി നൽകാൻ കോടതിക്ക് കഴിയില്ല. ഇസ്ലാം വർഗീയ പ്രസ്ഥാനമല്ലെന്ന് ലോകത്തിന് പഠിപ്പിച്ചു കൊടുക്കലും, ജനങ്ങൾക്ക് നന്മ ചെയ്യുക കർത്തവ്യമാണ് എന്ന നിലയ്ക്കുമാണ് ഞാൻ ഇടപെട്ടത്," കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ യുവജന നൈപുണ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു.

"നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടാൻ കഴിഞ്ഞു. ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ വേണ്ടിയാണ്. യെമനിലെ പണ്ഡിതന്മാരെ ഞാൻ ബന്ധപ്പെട്ടിരുന്നു. യെമനിലെ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്," അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

"കൊല്ലുന്നതിന് പകരം പ്രായശ്ചിത്തം ചെയ്താൽ മതിയെന്ന് ഇസ്ലാം മതത്തിൽ പറയുന്നുണ്ട്. നിമിഷപ്രിയയുടെ കേസിൽ അത് ഉപയോഗിക്കാനാണ് ഞാൻ നീക്കം നടത്തിയത്. എന്നാൽ കുടുംബം പൂർണമായി അംഗീകരിച്ചാലേ ഈ നീക്കം വിജയിക്കൂ. കർമ ശാസ്ത്ര പ്രകാരമാണ് ഈ ഇടപെട്ടൽ നടത്തിയത്. ജനായത്ത് പ്രകാരമുള്ള ഇടപെടലാണ് നടത്തുന്നത്. വധശിക്ഷ വിധിച്ചവർക്ക് കുടുംബം ആവശ്യപെടുന്ന പണം നൽകിയാൽ മാപ്പ് നൽകാൻ മതത്തിൽ വ്യവസ്ഥ ഉണ്ട്," കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

SCROLL FOR NEXT