KERALA

"മകനെ കൊന്നവരെ കാണേണ്ട", നെഞ്ചുപൊട്ടിക്കരഞ്ഞ് നിതിൻ്റെ അച്ഛൻ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ

അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് മരിച്ചതിന് പിന്നാലെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി കുടുംബം. നെഞ്ചുപൊട്ടിക്കരഞ്ഞ് കൊണ്ടാണ് അച്ഛൻ രാജൻ കോളേജ് ക്യാംപസിലൂടെ നടന്നത്. ആരോപണവിധേയരായവർ എല്ലാം പ്രതികളാണ് എന്നും എൻ്റെ മോനെ കൊന്നവരെ കണ്ടാൽ കുത്തിക്കൊല്ലുമെന്നും രാജൻ വികാരാധീനയായി പ്രതികരിച്ചു.

നിതിൻ രാജിൻ്റെ മരണത്തിൽ നടത്തുന്ന അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. പൊലീസ് സ്വമേധയാ എടുത്ത ലോൺ ആപ്പിൻ്റെ കേസിൽ ആണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കുടുംബം നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നില്ല. സർക്കാർ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ അറിയിച്ചു.

ഇനി ഒരു കുട്ടിക്കും ഇത്തരം ദുരന്തത്തിന് ഇട ആവരുത്. മാതൃകപരമായ ശിക്ഷ ഉണ്ടാകണം. ആക്ഷൻ കൗൺസിലിന് നിതിൻ രാജിൻ്റെ കുടുംബം പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നു. കേസ് അട്ടിമറിക്കാനാണ് ശ്രമം

നാലാം നിലയിൽ നിന്ന് വീണു എന്നാണ് പറയുന്നത്. എന്നാൽ വീണ സ്ഥലത്ത് രക്തമില്ല. ശരീരത്തിൽ പൊട്ടലുകൾ ഇല്ല. കോളേജ് അധികൃതർ മരണത്തിൽ കള്ളം പറയുകയാണ്. നിതിൻ്റേത് കൃത്യമായി കൊലപാതകമാണ്. നിതിൻ മർദനമേറ്റതായുള്ള വിവരങ്ങൾ ഉണ്ട്. പ്രാഥമികമായി കൊലപാതകമെന്ന് സംശയിക്കാൻ സാധ്യത ഉണ്ടായിട്ടും, എന്ത് കൊണ്ട് അസ്വഭാവിക മരണത്തിന് മാത്രമായി കേസെടുത്തു എന്നും ആക്ഷൻ കൗൺസിൽ ചോദ്യമുന്നയിച്ചു.

ലത അടക്കമുള്ള അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് നിതിൻ്റെ സഹോദരീ ഭർത്താവ് അശോകൻ പറഞ്ഞു. പ്രിൻസിപ്പലിൻ്റെ മുറിയിൽ വിചാരണ നടന്നുവെന്നും, അതിൻ്റെ ഭാഗമായാണ് നിതിൻ ജീവനൊടുക്കിയതെന്നും അശോകൻ പറഞ്ഞു.

ലോൺ ആപ്പിൻ്റെ പേരിൽ നിതിനെ വ്യക്തിഹത്യ ചെയ്യുകയാണ് ഉണ്ടായത്. പ്രിൻസിപ്പലിൻ്റെ മുറിയിൽ നിതിനെ വലിയ തോതിൽ മാനസികമായി പീഡിപ്പിച്ചു. ഡോ. റാമിനും സംഗീതയും ഒരു പോലെ കുറ്റക്കാരാണ്. ജാതി അധിക്ഷേപം എന്ന ആരോപണം ഒഴിവാക്കാൻ ആണ് ശ്രമം നടക്കുന്നത് എന്നും സഹോദരീ ഭർത്താവ് ചൂണ്ടിക്കാട്ടി.

SCROLL FOR NEXT