KERALA

നിതിൻ രാജിൻ്റെ മരണം; കോളേജ് മാനേജ്‌മെൻ്റിനെതിരെ മുമ്പും പരാതികള്‍, കാസര്‍ഗോഡ് ഡെൻ്റൽ കോളേജിൻ്റെ അംഗീകാരം റദ്ദാക്കിയത് ഒരു വര്‍ഷം മുമ്പ്

പൊയിനാച്ചിയിലുള്ള സെഞ്ചുറി ഡെൻ്റൽ കോളേജിൻ്റെ അംഗീകാരമാണ് സർക്കാർ റദ്ദാക്കിയത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: നിതിൻ രാജ് ജീവനൊടുക്കിയ അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജ് മാനേജ്മെൻ്റിനെതിരെ മുൻപും പരാതികൾ ലഭിച്ചിരുന്നതായി ആരോപണം. ട്രസ്റ്റ് ചെയർമാനായ ജബ്ബാർ ഹാജിയുടെ ഉടമസ്ഥതയിലുള്ള കാസർഗോട്ടെ ഡെൻ്റൽ കോളേജിൻ്റെ അംഗീകാരം പരാതികളെ തുടർന്ന് ഒരു വർഷം മുൻപ് റദ്ദാക്കിയിരുന്നു. പൊയിനാച്ചിയിലുള്ള സെഞ്ചുറി ഡെൻ്റൽ കോളേജിൻ്റെ അംഗീകാരമാണ് സർക്കാർ റദ്ദാക്കിയത്.

അഞ്ചരക്കണ്ടിയിലെ കോളേജ് മാനേജ്മെൻ്റ് തന്നെയായിരുന്നു കാസർഗോഡ് പൊയിനാച്ചിയിൽ ഉണ്ടായിരുന്ന ദന്തൽ കോളേജിൻ്റെയും നടത്തിപ്പുകാരായി ഉണ്ടായിരുന്നത്. സെഞ്ച്വറി ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻ്റൽ സയൻസസ് ആൻഡ് റിസർച്ച് സെൻ്റർ എന്നായിരുന്നു സ്ഥാപനത്തിൻ്റെ പേര്.

സ്ഥാപനത്തിന് അടിസ്ഥാന സൗകര്യങ്ങൾ പലതും ഉണ്ടായില്ലെന്നും, മാലിന്യ സംസ്കരണ കേന്ദ്രം പോലും ഉണ്ടായിരുന്നില്ലെന്നുമുള്ള പരാതിയെ തുടർന്ന് വിവിധ ഏജൻസികളുടെ പരിശോധനയെ തുടർന്നാണ് സർക്കാർ കോളേജിൻ്റെ അംഗീകാരം റദ്ദാക്കിയത്.

2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനുള്ള സീറ്റ് മാട്രിക്സ് അംഗീകരിക്കാനുള്ള കോജേജിൻ്റെ നിർദേശം കേരള സർക്കാർ നിരസിച്ചു. ഡെൻ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശകൾ, കോടതി നടപടികൾ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ , കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് 2025 ഡിസംബർ 16 ന് പുറപ്പെടുവിച്ച ജി. ഒ. പ്രകാരമായിരുന്നു നടപടി. ഇതേ തുടർന്ന് കേരള യൂണിവേഴ്സിറ്റി ഹെൽത്ത് എജുക്കേഷനാണ്അംഗീകാരം റദ്ദ് ചെയ്തത്.

പൊയിനാച്ചി കോളേജിലെ അഡ്മിഷൻ രണ്ടുവർഷമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിലുള്ള വിദ്യാർഥികളെ സംസ്ഥാനത്തെ മറ്റ് കോളേജുകളിലേക്ക് മാറ്റാനാണ് ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിൻ്റെ നിർദ്ദേശം. 'എൻ്റെ ദന്തൽ മെഡിക്കൽ കോളേജ്' ആയി തുടങ്ങിയ സ്ഥാപനം ഇപ്പോൾ ഒരു 'ദന്താശുപത്രി'യാണ് പ്രവർത്തിക്കുന്നത്.

SCROLL FOR NEXT