കണ്ണൂർ അഞ്ചരക്കണ്ടിയിൽ അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെത്തുടര്‍ന്ന് ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യപ്രതിയായ ഡോ. എം.കെ. റാം പിടിയിൽ. കര്‍ണാടകയിലെ കുടകിൽ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം ഡോ. റാമിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. കേസില്‍ സുപ്രീംകോടതിയും മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്.
കുടകിലെ ബന്ധുവീട്ടിൽ നിന്നാണ് പിടിയിലായതെന്നാണ് സൂചന. ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ആന്ധ്രയിലെ ചിറ്റൂരില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം എത്തിയിരുന്നു. എന്നാല്‍, റാം അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നാലെയാണ് കര്‍ണാടകയിലേക്ക് കടന്നത്. കേസിൽ മാസങ്ങൾക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. കേസില്‍ മുഖ്യപ്രതിയെ പിടികൂടാൻ കഴിയാത്തതിൽ കോടതിയിൽ നിന്ന് പൊലീസിന് രൂക്ഷ വിമർശനവും നേരിട്ടിരുന്നു.