തിരുവനന്തപുരം: ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതന് ജാമ്യമില്ല. ജാമ്യാപേക്ഷ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി തള്ളി. രണ്ട് കേസുകളിൽ ജാമ്യം നിഷേധിച്ചു. കാപ്പാ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലും ഉത്സവത്തിനിടെ കുളുമല സ്വദേശിയെ മർദിച്ച കേസിലുമാണ് കോടതി ജാമ്യം നിഷേധിച്ചത്. സുഗതനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.
സുഗതനെ പൊലീസും പ്രോസിക്യൂഷനും വേട്ടയാടുകയാണെന്ന ആരോപണമാണ് പൊലീസിനെതിരായി സുഗതൻ്റെ അഭിഭാഷകൻ മുന്നോട്ടുവച്ചത്. മജിസ്ട്രേറ്റായ പി.ആർ. അക്ഷയയാണ് ജാമ്യം നിഷേധിച്ചത്. സുഗതന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കും എന്ന പ്രോസിക്യൂഷൻ്റെ വാദത്തെ പരിഗണിച്ചാണ് നെടുമങ്ങാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സുഗതൻ്റെ രണ്ട് കേസുകളിലെയും ജാമ്യം നിഷേധിച്ചിരിക്കുന്നത്. നിലവിൽ വിയ്യൂർ ജയിലിലാണ് സുഗതൻ.
അതേസമയം, കാപ്പ കേസ് പ്രതിയായ സുഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കുക എന്നത് നിയമപരമാണെന്നും ബിജെപി കൗൺസിൽ അംഗങ്ങളിൽ പലരും സുഗതൻ്റെ പാരമ്പര്യം ഉള്ളവരെന്നും മുൻ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു.